ശശിതരൂരിന്റെയും രാജ്ദീപ് സർദ്ദേശായിയുടെയും അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി: റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ മരണപ്പെട്ട കര്‍ഷകരുടെ മരണത്തില്‍ സ്ഥിരീകരിക്കാത്ത വിവരം പങ്കുവെച്ചെന്നാരോപിച്ച് കേസെടുത്ത നടപടിയില്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍, ഇന്ത്യാ ടുഡേ മാധ്യമ പ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി, നാഷണല്‍ ഹെറാള്‍ഡിലെ മൃണാല്‍ പാണ്ഡെ, ഖ്വാസി ആവാസ് എഡിറ്റര്‍ സഫര്‍ അഗ, കാരവന്‍ മാസിക സ്ഥാപക എഡിറ്റര്‍ പരേഷ് നാഥ്, എഡിറ്റര്‍ അനന്ത് നാഗ് എന്നിവരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. യുപി പൊലീസിനും ദല്‍ഹി പൊലീസിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. സുപ്രീം കോടതിയുടെ നോട്ടീസിന് രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് ഇരു സംസ്ഥാനങ്ങളിലെയും പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ശശിതരൂരിനും രജ്ദീപ് സര്‍ദേശായിക്കും ഉള്‍പ്പെടെയുള്ള 6 മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെയാണ് മധ്യപ്രദേശും ഉത്തര്‍പ്രദേശും അടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കര്‍ഷക റാലി നടക്കുന്നതിനിടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് കേസെടുത്തത്.

ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ വെടിയേറ്റ് മരിച്ചെന്നായിരുന്നു ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. ശശി തരൂര്‍ എംപിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയാണ് കേസെടുത്തത്. റാലിക്കിടെ കര്‍ഷകന്‍ പൊലീസ് വെടിയേറ്റ് മരിച്ചെന്നായിരുന്നു കര്‍ഷക സംഘടനകള്‍ ആരോപിച്ചിരുന്നത്. പിന്നീട് കര്‍ഷകന്‍ മരിച്ചത് ട്രാക്ടര്‍ മറിഞ്ഞാണെന്ന് ഡല്‍ഹി പൊലീസ് ദൃശ്യങ്ങള്‍ സഹിതം പുറത്ത് വിട്ടിരുന്നു.

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ സര്‍ദേശായിക്കെതിരെ ഇന്ത്യാടുഡേയും നടപടിയെടുത്തിരുന്നു. രണ്ടാഴ്ചത്തേക്ക് വാര്‍ത്താ അവതരണത്തില്‍ നിന്ന് രാജ്ദീപിനെ മാറ്റി. സസ്‌പെന്‍ഷനൊപ്പം ഒരു മാസത്തെ ശമ്പളവും അദ്ദേഹത്തിന് നല്‍കില്ലെന്നുമാണ് ചാനല്‍ അറിയിപ്പ്. ഇന്ത്യാ ടുഡേയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്ററും ചാനലിലെ മുതിര്‍ന്ന വാര്‍ത്താവതാരകനുമാണ് രാജ്ദീപ് സര്‍ദേശായി.

ഡല്‍ഹിയിലെ പ്രക്ഷോഭത്തിനിടെ കര്‍ഷകര്‍ക്ക് നേരെ പൊലീസ് വെടിവച്ചെന്നും ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടെന്നുമാണ് രാജ്ദീപ് ട്വീറ്റ് ചെയ്തത്. ’45കാരനായ നവ്‌നീത് എന്നയാള്‍ ഐടിഒയിലെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. ഈ ജീവത്യാഗം നിഷ്ഫലമാകില്ല എന്ന് കര്‍ഷകര്‍ എന്നോട് പറഞ്ഞു’ ഇങ്ങനെയായിരുന്നു സര്‍ദേശായിയുടെ ട്വീറ്റ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →