തിരുവനന്തപുരം: കെ എസ് എഫ് ഇ യിൽ വിജിലൻസ് നടത്തിയ റെയ്ഡ് സി പി എമ്മിനകത്ത് പുകയുന്നതിനിടെ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവയ്ക്കെതിരെ ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തി. രമൺ ശ്രീവാസ്തവ സംസ്ഥാനത്തെ ഒരു പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻ്റെയും ഉപദേഷ്ടാവാണെന്നാണ് ഉയരുന്ന ആക്ഷേപം .
മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായി ചുമതലയേൽക്കുന്നതിന് മുൻപ് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻ്റെ സുരക്ഷാ ഉപദേഷ്ടാവായിരുന്നു രമൺ ശ്രീവാസ്തവ. ഇപ്പൊഴും അതേ പദവിയിൽ തന്നെ അദ്ദേഹം തുടരുന്നുണ്ട് എന്നാണ് സ്ഥാപനത്തിൻ്റെ വെബ് സൈറ്റ് വ്യക്തമാക്കുന്നത്. കെ.എസ്.എഫ്.ഇ ശാഖകളില്‍ വിജിലന്‍സ് നടത്തിയ പരിശോധന രമണ്‍ ശ്രീവാസ്തവയുടെ അറിവോടെയാണെന്നും മുഖ്യമന്ത്രി റെയ്ഡിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും റിപ്പോർടുണ്ട്.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണ് വിജിലന്‍സ് നടപടിയെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. വിജിലന്‍സ് നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടേണ്ടെന്നും അതിന് നിയമവകുപ്പുണ്ടെന്നുമായിരുന്നു കെ.എസ്.എഫ്.ഇയില്‍ നടന്ന റെയ്ഡിനു പിന്നാലെ ധനമന്ത്രിയുടെ പ്രതികരണം.
റെയ്ഡിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉയര്‍ത്തി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനും രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവിനെ ചൊല്ലി നേരത്തെയും പാര്‍ട്ടിയില്‍ ഭിന്നസ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. ഏറെ വിവാദമായ പൊലീസ് ഭേദഗതി ആക്ടിന്റെ കരട് രേഖ തയ്യാറാക്കിയതും രമണ്‍ ശ്രീവാസ്തവയുടെ അറിവോടെയായിരുന്നു എന്നും റിപ്പോർട്ടുണ്ടായിരുന്നു.

