തൃശൂര്‍: ഭാരതീയ ചികിത്സാ വകുപ്പിന്റെ അമൃതം പദ്ധതി പ്രകാരം ക്വാറന്റൈനിലിരിക്കെ ആയുര്‍വേദ മരുന്ന് കഴിച്ച 1,01218 പേരില്‍ 342 പേര്‍ക്ക് (0.342 ശതമാനം) മാത്രമേ കോവിഡ് ബാധിച്ചുളളുവെന്ന് കാണിച്ചുളള പഠന ഗവേഷണ റിപ്പോര്‍ട്ട് രണ്ടുമാസത്തോളമായി ഫയലില്‍ ഉറങ്ങുന്നു. അഞ്ചുകോടിയിലേറെ രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ ചെലവഴിച്ചത്. മരുന്നുകഴിച്ച എത്രപേര്‍ക്ക് കോവിഡ് ബാധിച്ചുവെന്നും മരണം സംഭവിച്ചുവെന്നും അടക്കമുളള നാലുമാസക്കാലത്തെ പഠന ഗവേഷണ റിപ്പോര്‍ട്ട് 2020 സെപ്തംബര്‍ 18 നാണ് ആരോഗ്യ മന്ത്രിക്ക് സമര്‍പ്പിച്ചത്. ഇത് ജനങ്ങളെ അറിയിക്കാനോ തുടര്‍ നടപടികളിലേക്ക് കടക്കാനോ തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം.
പഠന ഫലം അന്തര്‍ദേശീയ ജേണലുകളില്‍ പ്രസിദ്ധീകരിക്കാനുളള അനുമതി തേടിയിരുന്നു. രാജ്യാന്തര തലത്തില്‍ ആധികാരികത വരണമെങ്കില്‍ പഠന ഗവേഷണ ഫലങ്ങള്‍ പുറത്തുവരണം. നാലുലക്ഷത്തേളം പേര് മരുന്ന് ഉപയോഗിച്ചു. ആയുര്‍വേദ മരുന്ന് നല്‍കിയശേഷം പോസിറ്റാവായവരില് വിശദ പഠനം നടത്തിയിരുന്നു. ഏതൊക്കെ ലക്ഷണങ്ങളാണ് കൂടുതലുളളതെന്നും എത്ര ദിവസത്തിനുളളില്‍ നെഗറ്റീവായി എന്നുമുളള വിവരങ്ങളാണ് ശേഖരിച്ചത്.
ഒക്ടോബര്‍ 31 വരെ 3,73,642 പേര്‍ക്ക് മരുന്നുനല്‍കി. 1206 ക്ലിനിക്കുകള്‍ വഴിയാണ് മരുന്നുകള്‍ വിതരണം ചെയ്തത് . അമൃതം ചികിത്സാ പദ്ധതിയുടെ റിപ്പോര്‍ട്ട് പുറത്ത് വിടാത്തതിന് പിന്നില്‍ അലോപ്പതി മേഖലയിലെ സംഘടനകളുടെ ഗൂഡ താല്‍പ്പര്യങ്ങളാണ് ഉളളതെന്നും , ആയൂര്‍വേദ ചികിത്സക്ക് അനുമതി നിഷേധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ച ആയുഷ് സെക്രട്ടറിയെ നീക്കം ചെയ്യ്ണമെന്നും , കോവിഡ് ചികിത്സയില്‍ ആയുര്‍വേദത്തെ ഉള്‍പ്പെടുത്തിയ കേന്ദ്ര തീരുമാനത്തിന് അനുസൃതമായി ഇവിടെയും നടപടി സ്വീകരിക്കണമെന്നും എഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ രാജു തോമസ് പറഞ്ഞു.

