കൊല്ലം: കൊട്ടിയത്ത് വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് റംസി എന്ന യുവതി ആത്മഹ്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം . ഒക്ടോബര്‍ ആറ് വരെ ലക്ഷമി പ്രമോദിനെ അറസ്റ്റ് ചെയ്യരുതെന്ന് എന്ന നിർദ്ദേശത്തോടെ കൊല്ലം സെഷന്‍സ് കോടതി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
റംസിയുടെ അച്ഛന്‍ ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവായത്. പത്തനംതിട്ട എസ്.പി കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് റംസിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്നത്. റംസിയുടെ വീട്ടുകാരെ നേരില്‍ കണ്ട എസ്.പി അവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
റംസിയെ വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കിയതിന് ശേഷം പ്രതിശ്രുത വരനായ മുഹമ്മദ് ഹാരിസ് നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി എന്നാണ് റ0 സി യുടെ കുടുംബം ആരോപിക്കുന്നത്. ഗർഭഛിദ്രം ചെയ്യാൻ ലക്ഷ്മി പ്രമോദ് പ്രേരിപ്പിക്കുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് വിവാഹ നിശ്ചയത്തിൽ നിന്ന് ഹാരിസ് പിൻമാറുകയായിരുന്നു. ഇതിൽ മനംനൊന്താണ് റംസി ആത്മഹത്യ ചെയ്തത് എന്നാണ് പരാതി.

