തിരുവനന്തപുരം, മേയ് 29:
മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഗവർണർ രാജേന്ദ്ര അർലേകർ നിയമസഭയിൽ അവതരിപ്പിച്ചു. കേരളത്തെ ആഗോള വ്യവസായ, ലോജിസ്റ്റിക്സ് കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.
പോർട്ടുകൾ കേന്ദ്രീകരിച്ചുള്ള വികസനത്തിനും ഇൻഡസ്ട്രിയൽ പാർക്കുകളുടെ വിപുലീകരണത്തിനും സർക്കാർ വലിയ പ്രാധാന്യം നൽകുമെന്ന് ഗവർണർ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോടെക്നോളജി, ഗ്രീൻ എനർജി, സ്പേസ് ടെക്നോളജി തുടങ്ങിയ പുതിയ മേഖലകളിൽ കൂടുതൽ നിക്ഷേപം എത്തിക്കാനാണ് സർക്കാർ നീക്കം.
അതേസമയം കയർ, കൈത്തറി, പ്ലാന്റേഷൻ പോലുള്ള പാരമ്പര്യ വ്യവസായങ്ങളെയും സംരക്ഷിക്കുമെന്ന് സർക്കാർ ഉറപ്പുനൽകി. നിക്ഷേപകർക്ക് വേഗത്തിൽ അനുമതി ലഭിക്കാൻ ഡിജിറ്റൽ ഏകജാലക സംവിധാനം കൊണ്ടുവരുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ ഐടിഐകൾ അത്യാധുനിക രീതിയിൽ നവീകരിക്കാനാണ് മറ്റൊരു പ്രധാന പദ്ധതി. ‘ഹബ് ആൻഡ് സ്പോക്ക്’ മോഡലിൽ പരിശീലന സംവിധാനം മാറ്റി ട്രെയിനികൾക്ക് നേരിട്ട് തൊഴിൽ നൈപുണ്യം നൽകാനാണ് തീരുമാനം. കുടിയേറ്റ തൊഴിലാളികൾക്കായി ഏകീകൃത രജിസ്ട്രേഷൻ പോർട്ടലും ആരംഭിക്കും.
പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിനും സർക്കാർ പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. ഗോത്രവർഗക്കാരുടെ ഭൂമിയവകാശം ഉറപ്പാക്കാൻ വനാവകാശ നിയമം കർശനമായി നടപ്പാക്കുമെന്നും ഭൂമി കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.
ലൈഫ് മിഷൻ വീടുകളുടെ നവീകരണം, ഉന്നത വിദ്യാഭ്യാസ സഹായം, പി.എസ്.സി- യു.പി.എസ്.സി പരീക്ഷകൾക്കുള്ള പ്രത്യേക പരിശീലനം, യുവ സംരംഭകർക്ക് വായ്പ സഹായം തുടങ്ങിയ പദ്ധതികളും സർക്കാർ പ്രഖ്യാപിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടുതൽ സാമ്പത്തികമായി ശക്തിപ്പെടുത്തി വികസനം ജനങ്ങളിലെത്തിക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.