രാജ്യത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തയ്യാറായി ഇന്ത്യന്‍ റെയില്‍വേയെ സമീപിച്ചത് 16 കമ്പനികള്‍

ന്യൂഡല്‍ഹി: ഇന്ത്യ സ്വകാര്യ കമ്പനികള്‍ക്കായി റെയില്‍ മേഖല തുറക്കുന്നതിന്റെ ഭാഗമായി നടന്ന പ്രീ-ആപ്ലിക്കേഷന്‍ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലാണ് ഈ കമ്പനികള്‍ പങ്കെടുത്തത്. ജിഎംആര്‍ ഗ്രൂപ്പ്, സ്റ്റെര്‍ലൈറ്റ് പവര്‍, ഭാരത് ഫോര്‍ജ്, ആര്‍ഐടിഇഎസ്, സിഎഎഫ്, ഗേറ്റ്വേ റെയില്‍, ഹിന്ദ് റെക്ടിഫൈയേര്‍സ് ലിമിറ്റഡ്, വാഗണ്‍ നിര്‍മ്മാതാക്കളായ ടൈറ്റാഗഡ് വാഗണ്‍സ് എന്നിവര്‍ അടക്കമുള്ള കമ്പനികളാണ് പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

സ്വകാര്യവത്കരണം പരിഗണിക്കുന്ന റൂട്ടുകളിലെ യാത്രാക്കരുടെ കണക്കടക്കമുള്ള വിവരങ്ങള്‍ കമ്പനികള്‍ക്ക് റെയില്‍വെ കൈമാറുമെന്നാണ് വിവരം. ഇത് കൂടി പരിഗണിച്ചാവും കമ്പനികളുടെ ഭാഗത്ത് നിന്ന് തീരുമാനം ഉണ്ടാവുക. കമ്പനികള്‍ക്ക് ട്രെയിനുകള്‍ വാങ്ങുകയോ ലീസിനെടുക്കുകയോ ചെയ്യാമെന്നും റെയില്‍വെ വ്യക്തമാക്കിയിരുന്നു. പദ്ധതി ഫലപ്രദമാകുമ്പോഴേക്കും മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടിക്കുന്നതിനായി ട്രാക്കുകള്‍ നവീകരിക്കാനാകുമെന്നാണ് റെയില്‍വേ അധികൃതര്‍ വ്യവസായ പ്രതിനിധികളോട് പറഞ്ഞത്. ഇന്ത്യന്‍ റെയില്‍വേയുടെ ട്രെയിനുകള്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് പാട്ടത്തിന് നല്‍കാമോ എന്ന ചോദ്യമുണ്ടായിരുന്നു. അതിനും കൃത്യമായിരുന്നില്ല മറുപടി. ടെന്‍ഡറിന്റെ സവിശേഷതകളുമായി പൊരുത്തപ്പെടുന്ന ട്രെയിനുകള്‍ എവിടെനിന്നും കൊണ്ടുവരാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് അവരോട് പറഞ്ഞു.

റെയില്‍വെ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുറമെ നിതി ആയോഗിന്റെ പ്രതിനിധികളും സന്നിഹിതരായിരുന്നു. ഏതൊക്കെ കമ്പനികളാണ് യോഗത്തില്‍ പങ്കെടുത്തതെന്ന് റെയില്‍വെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →