തിരുവനന്തപുരം: സഹോദരിയുടെ എട്ടുവയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമ്മാവന് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക കഠിന തടവും നേരിടണം. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് പീഡനക്കേസ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കുടുംബ വീട്ടിൽ അമ്മയ്ക്കും അമ്മുമ്മയ്ക്കുമൊപ്പം താമസിച്ചിരുന്ന കുട്ടിയെ ശനിയാഴ്ച തോറും വീട്ടിലെത്താറുള്ള പ്രതി പീഡിപ്പിച്ചു വരികയായിരുന്നു.
ശനിയാഴ്ച തോറും വീട്ടിൽ പോകാൻ പേടിച്ചിരുന്ന കുട്ടി ഈ വിവരം തന്റെ കൂട്ടുകാരിയെ അറിയിച്ചു. തുടർന്ന് കൂട്ടുകാരി ക്ലാസ് ടീച്ചറെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വിചാരണ സമയത്ത് കുട്ടിയുടെ മാതാവും അമ്മൂമ്മയും കൂറുമാറി പ്രതിക്ക് അനുകൂലമായി മൊഴി നൽകിയിരുന്നു. പ്രൊസിക്യൂഷൻ ഭാഗത്തു നിന്നും 18 സാക്ഷികളെ വിസ്തരിക്കുകയും 30 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു. സർക്കാർ മതിയായ നഷ്ടപരിഹാരം കുട്ടിയ്ക്കു നൽകണമെന്ന് കോതി വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് ഹാജരായി.

