തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സ്കൂൾ വിട്ടു വീട്ടിലേക്ക് മടങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പിരപ്പൻകോട് സ്വദേശി അരുൺപ്രസാദ്, കാട്ടായിക്കോണം സ്വദേശി വിനയൻ എന്നിവരാണ് പിടിയിലായത്. നാല് പേരാണ് കേസിൽ പ്രതികൾ. 2023 മാർച്ച് 10 വെളളിയാഴ്ച സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെയാണ് ഇവർ മർദിച്ചത്. ചെങ്കോട്ടുകോണം എസ്.എൻ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിനിക്കാണ് മർദനമേറ്റത്.
പെൺകുട്ടി മുടിവെട്ടിയ രീതിയെയും വസ്ത്രധാരണത്തെയും പരിഹസിച്ച സംഘത്തെ പെൺകുട്ടി എതിർത്തതിന്റെ പേരിൽ റോഡിൽ വലിച്ചു തള്ളിയിട്ടു മർദിക്കുകയായിരുന്നു. പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞിട്ടും ഇവർ മർദിച്ചു. ആക്രമണത്തിൽ ചെവിക്കും നെഞ്ചിനും വയറിനും പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണ്.
നാട്ടുകാർ എത്തിയതോടെ സംഘം കടന്നുകളയുകയായിരുന്നു. രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. മർദ്ദനമേറ്റ പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

