ഇടുക്കി: ദിവസേന മുന്നൂറിലധികം രോഗികൾ ചികിത്സ തേടുന്ന കഞ്ഞിക്കുഴി സമൂഹികാരോഗ്യകേന്ദ്രത്തിൽ ഒരു ഡോക്ടർ മാത്രം. കൂടുതൽ ഡോക്ടർമാരെ നിയമിക്കണം എന്നാവശ്യപ്പെട്ട് ആശുപത്രി വികസന സമിതി ആരോഗ്യമന്ത്രിയെ സമീപിച്ചു. മഴുവടി, പാലപ്ലാവ് പൊന്നുടുത്താൻ, വരിക്ക മുത്തൻ തുടങ്ങി പത്തിലധികം ആദിവാസി കോളനികൾ, 30 -ൽ അധികം ചെറുഗ്രാമങ്ങൾ ഇവയെല്ലാമുൾക്കൊള്ളുന്ന കഞ്ഞികുഴി പഞ്ചായത്തിന്റെ ഏക ആശ്രയമാണ് സാമൂഹികാരോഗ്യ കേന്ദ്രം.
20 കിടക്കകളുള്ള ആശുപത്രിയിൽ പ്രതിദിനമെത്തുന്നത് മുന്നുറിലധികം രോഗികളാണ്. ഏഴ് ഡോക്ടർമാർ സേവനം ചെയ്തിടത്ത് ഇപ്പോഴുള്ളത് ഒരാൾ മാത്രമാണുളളത്. ആദ്ദേഹം അവധിയിൽ പോയാൽ പിന്നെ ചികിത്സയില്ല. ഡോക്ടറില്ലെങ്കിൽ രോഗികൾക്ക് ചികിത്സയ്ക്കായി 40 കിലോമീറ്റർ സഞ്ചരിക്കണം.
നഴ്‍സുമാരുടെയും ഫാർമസിസ്റ്റിൻറെയും എണ്ണം കൂടി വെട്ടിചുരുക്കിയതോടെ പ്രതിസന്ധി രൂക്ഷമായി. ആരോഗ്യവകുപ്പ് ജീവനക്കാരെ നിയമിച്ചില്ലെങ്കിൽ ആശുപത്രിക്ക് മുന്നിൽ സമരം തുടങ്ങാനാണ് വികസനസമിതി ആംഗങ്ങളുടെ തീരുമാനം.

