കൊച്ചി : ബലാത്സംഗ കേസിൽ പൊലീസ് തിരയുന്ന വ്ളോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഫെബ്രുവരി 2ന് പരിഗണിക്കും.
പരാതി നൽകിയ യുവതിയും താനും സുഹൃത്തുക്കളായിരുന്നെന്നും ഗൂഢ ലക്ഷ്യത്തോടെയാണ് ലൈംഗികാരോപണം ഉന്നയിക്കുന്നതെന്നുമാണ് ഹരജിയിലുള്ളത്. കൊച്ചിയിലെ ഫ്ളാറ്റിൽ വെച്ചും ഹോട്ടലിൽ വെച്ചും ശ്രീകാന്ത് വെട്ടിയാർ പീഡിപ്പിച്ചെന്നാണ് കേസ്.
ഹരജി ഹൈക്കോടതി സർക്കാരിന്റെ വിശദീകരണത്തിനായി മാറ്റി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനിടെ ആലുവയിലെ ഫ്ലാറ്റിൽ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വെച്ചും ശ്രീകാന്ത് വെട്ടിയാർ പീഡിപ്പിച്ചെന്നാണ് പരാതി.
വെട്ടിയാറിനെതിരെ ബലാത്സംഗ പരാതി നൽകിയ കൊല്ലം സ്വദേശിനിയായ യുവതിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പെൺകുട്ടിയുടെ മൊഴിയെടുത്തത്. ശ്രീകാന്ത് വെട്ടിയാര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

