കൊൽക്കത്ത: മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാൾ സര്‍ക്കാരിലെ തദ്ദേശ സ്വയംഭരണ മന്ത്രിയുമായ സുബ്രത മുഖര്‍ജി(75) അന്തരിച്ചു.ഹൃദയ സംബന്ധമായ അസുഖങ്ങളാല്‍ കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് അന്ത്യം. തദ്ദേശ വകുപ്പ് കൂടാതെ മറ്റ് മൂന്ന് വകുപ്പുകളുടെ ചുമതലകള്‍ കൂടി സുബ്രത മുഖര്‍ജി വഹിച്ചിരുന്നു.
കൊല്‍ക്കത്ത മുന്‍ മേയര്‍ കൂടിയായിരുന്ന മുഖര്‍ജി നാരദ നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങി റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ബലിഗഞ്ച് മണ്ഡലത്തില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. കൽക്കട്ട മുനിസിപ്പൽ കോർപ്പറേഷന്റെ ആദ്യ മേയറായിരുന്നു സുബ്രത മുഖർജി. ടിഎംസിയിൽ ചേരുന്നതിന് മുമ്പ്, കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു.
ശ്വാസതടസത്തെ തുടര്‍ന്ന് 24/10/2021 ഞായറാഴ്ച ആണ് സുബ്രത മുഖര്‍ജിയെ അശുപത്രയില്‍ പ്രവേശിപ്പിച്ചത്. മന്ത്രിക്ക് സ്റ്റെന്റ് ത്രൊംബോസിസ് എന്ന രോഗമുണ്ടായിരുന്നതായി ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. മറ്റ് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നു.

