ന്യൂഡൽഹി: വിദേശ ഫണ്ട് വിനിയോഗത്തിൽ കൃത്യമായ സമയക്രമം നിശ്ചയിക്കുന്നത് ഉൾപ്പെടെ വിദേശ സംഭാവനാ നിയന്ത്രണ നിയമത്തിൽ (എഫ്സിആർഎ) കൂടുതൽ ഭേദഗതികൾ വരുത്താൻ കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ ബില്ല് പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.സമയക്രമത്തിനു പുറമെ എഫ്സിആർഎ ലൈസൻസ് റദ്ദാക്കിയതോ കലഹരണപ്പെട്ടതോ ആയ സ്ഥാപനങ്ങളുടെ വിദേശ സംഭാവനകളിൽനിന്നു സൃഷ്ടിക്കപ്പെട്ട ആസ്തികൾ സർക്കാരിലേക്ക് എത്തുന്ന തരത്തിൽ നിയമത്തിൽ ഭേദഗതി വന്നേക്കും.
16000 ത്തോളം സ്ഥാപനങ്ങൾ പ്രതിവർഷം 22,000 കോടി രൂപ സ്വീകരിക്കുന്നതായി കേന്ദ്രം
സർക്കാർ നിശ്ചയിക്കുന്ന ഒരു നിശ്ചിത അഥോറിറ്റിക്കായിരിക്കും ഇതിന്റെ ചുമതല. ലൈസൻസ് റദ്ദാക്കിയതോ കാലഹരണപ്പെട്ടതോ ആയ സ്ഥാപനങ്ങളുടെ ആസ്തികൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നാണു വാദം. എഫ്സിആർഎയുമായി ബന്ധപ്പെട്ട നിലവിലെ ചട്ടക്കൂടിന്റെ പോരായ്മകൾ പരിഹരിക്കാനും പുതിയ ഭേദഗതി ലക്ഷ്യമിടുന്നു. രാജ്യത്തു എഫ്സിആർഎ രജിസ്റ്റർ ചെയ്ത 16000 ത്തോളം സ്ഥാപനങ്ങൾ പ്രതിവർഷം 22,000 കോടി രൂപ സ്വീകരിക്കുന്നതായാണു കേന്ദ്രത്തിന്റെ കണക്ക്.
ബില്ല് പാർലമെന്റിൽ അവതരിപ്പിക്കും
വിദേശഫണ്ടുകൾ ഇന്ത്യയിലേക്ക് എത്തുന്നതു സംബന്ധിച്ച മേൽനോട്ടം ശക്തമാക്കുന്നതിനും അത്തരം സംഭാവനകൾ ദേശീയ സുരക്ഷയ്ക്കോ രാജ്യത്തിന്റെ പൊതുതാത്പര്യത്തിന് എതിരാകുന്നില്ലെന്ന് ഉറപ്പാക്കാനും പുതിയ ഭേദഗതി വഴി സാധിക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കേന്ദ്ര ആഭ്യന്തരവകുപ്പായിരിക്കും ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുക.
