ചെന്നൈ: തമിഴ്നാട് രാമനാഥപുരത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് അഞ്ച് പേർ മരിച്ചു. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശബരിമല ദർശനത്തിനുശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്. കീഴക്കരയിൽ നിന്നുള്ള കാർ ഡ്രൈവർ മുഷ്താഖ് അഹമ്മദ് (30), ആന്ധ്രയിൽ നിന്നുള്ള രാമചന്ദ്ര റാവു (55), അപ്പാരാവു നായിഡു (40), ബണ്ടാരു ചന്ദ്രറാവു (42), രാമർ (45) എന്നിവരാണ് മരിച്ചത്.
ഡിസംബർ 6 ശനിയാഴ്ച പുലർച്ചെ മൂന്നിനായിരുന്നു അപകടം. റോഡിനു സമീപം കാർ നിർത്തിയിട്ട് ഉറങ്ങുകയായിരുന്നു ഇവർ. രാമനാഥപുരം സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അയ്യപ്പ തീർഥാടകരുടെ കാറിൽ ഇടിച്ചതാണ് അപകടകാരണം. രാമേശ്വരം ക്ഷേത്രത്തിൽ ദർശനത്തിനായാണ് ഇവർ രാമനാഥപുരത്തെത്തിയത്
