ഇസ്ലാമാബാദ്: പാകിസ്താന്‍ സര്‍ക്കാരിനെതിരേ പാക് അധീന കശ്മീരിലെ (പിഒകെ) മുസാഫറബാദില്‍ നടന്ന പ്രതിഷേധത്തില്‍ വന്‍ സംഘര്‍ഷം. പ്രതിഷേധം ഏറ്റുമുട്ടലില്‍ കലാശിച്ചതോടെ രണ്ടുപേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിഷേധവുമായി തെരുവിലിറങ്ങിയവരെ പാക് സൈന്യത്തിന്റെയും ഐഎസ്‌ഐയുടെയും പിന്തുണയുള്ള മുസ്ലിം കോണ്‍ഫറന്‍സ് അംഗങ്ങള്‍ ആയുധങ്ങളുമായി നേരിട്ടതോടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ആയുധധാരികള്‍ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പ്രതിഷേധക്കാര്‍ക്ക് നേരേ ആയുധധാരികള്‍ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പാക് സൈനികരും സമരക്കാര്‍ക്ക് നേരേ വെടിവെപ്പ് നടത്തി. ഇതിനിടെ സമരക്കാര്‍ രണ്ട് പാക് സൈനികരെ പിടികൂടി തടഞ്ഞുവെച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരേയാണ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാക് അധീന കശ്മീരിലെ സാധാരണക്കാര്‍ സംഘടിച്ചത്. ഇവര്‍ പരസ്യപ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ പാക് സൈന്യവും ഐഎസ്‌ഐയും സഹായങ്ങള്‍ നല്‍കുന്ന മുസ്ലിം കോണ്‍ഫറന്‍സ് സംഘടനയിലെ അംഗങ്ങള്‍ ഇവരെ ആയുധങ്ങളുമായി നേരിടുകയായിരുന്നു.
