കല്‍പ്പറ്റ: നിലമ്പൂർ-നഞ്ചൻഗോഡ് റെയില്‍ പദ്ധതിയുടെ ഡിപിആർ എത്രയുംവേഗം തയാറാക്കുന്നതിന് സംസ്ഥാന സർക്കാരും ജനപ്രതിനിധികളും ഇടപെടണമെന്ന് നീലഗിരി-വയനാട് എൻഎച്ച് ആൻഡ് റെയില്‍വേ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.കേന്ദ്ര സർക്കാർ നേരിട്ട് ഫണ്ട് അനുവദിച്ച് 2023 ജൂണ്‍ അഞ്ചിനാണ് നിലമ്പൂർ-നഞ്ചൻഗോഡ് പാതയുടെ അന്തിമ സ്ഥലനിർണയ സർവേയും വിശദ പദ്ധതിരേഖയും തയാറാക്കാൻ ടെൻഡർ ക്ഷണിച്ചത്. 12 മാസമായിരുന്നു സർവേയും പഠനവും പൂർത്തിയാക്കി ഡിപിആർ സമർപ്പിക്കാൻ അനുവദിച്ച സമയം.
നിലവില്‍ ഇപ്പോള്‍ സർവേ നടപടികള്‍ പൂർത്തിയായിട്ടുളളതാണ്
വനത്തില്‍ പാത കടന്നുപോകുന്ന ഭാഗത്തെ ടണലുകള്‍ സംബന്ധിച്ച സർവേ അനുമതി ലഭിക്കാനും കാലാവസ്ഥ അനുകൂലമാകാനും കാലതാമസം നേരിട്ടിരുന്നു. നിലവില്‍ ഇപ്പോള്‍ സർവേ നടപടികള്‍ പൂർത്തിയാവുകയും പാത കടന്നുപോകുന്ന സ്ഥലം അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ള സാങ്കേതിക നടപടികള്‍ വേഗത്തിലാക്കി ഡിപിആർ ഒക്ടോബറിനു മുമ്പ് സമർപ്പിച്ചാലേ അടുത്ത കേന്ദ്ര ബജറ്റില്‍ പദ്ധതിക്ക് തുക വകയിരുത്താനാകൂ.
പിങ്ക് ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുളള പദ്ധതിയാണിത്.
സംയുക്ത സംരംഭമായി നിർമിക്കാൻ കേന്ദ്ര സർക്കാർ മുമ്പ് തീരുമാനിച്ചതിനാലും പിങ്ക് ബുക്കില്‍ ഉള്‍പ്പെടുത്തിയതിനാലും ഇനിയുള്ള അനുമതികള്‍ക്ക് കാര്യമായ തടസങ്ങള്‍ ഉണ്ടാകില്ല. ഡിപിആർ സമർപ്പിക്കേണ്ട സമയപരിധി കഴിഞ്ഞത് കേരള സർക്കാരും ജനപതിനിധികളും റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണം.ഡിപിആർ സമർപ്പണത്തിന് സമ്മർദ്ദം ചെലുത്തണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
കണ്‍വീനർ അഡ്വ.ടി.എം. റഷീദ് അധ്യക്ഷത വഹിച്ചു. വിനയകുമാർ അഴിപ്പുറത്ത്, പി.വൈ. മത്തായി, രാജൻ തോമസ്, മോഹൻ നവരംഗ്, ജോസ് കപ്യാർമല, അബ്ദുള്‍ റസാഖ്, ജേക്കബ് ബത്തേരി, പോള്‍ മാത്യൂസ്, ലക്ഷ്മണ് ദാസ്, അബ്ദുള്‍ മനാഫ്, ജോയിച്ചൻ വർഗീസ് എന്നിവർ പ്രസംഗിച്ചു
