ഷില്ലോങ്/ഇന്ദോര്‍: മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ നവദമ്പതിമാരെ കാണാതായിട്ട് അഞ്ചുദിവസം. മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശികളായ രാജാ രഘുവംശിയെയും ഭാര്യ സോനത്തെയുമാണ് മേഘാലയയില്‍വെച്ച് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഇരുവരെയും കണ്ടെത്താനായി വനമേഖലകളിലടക്കം വ്യാപകമായ തിരച്ചില്‍ പുരോഗമിക്കുകയാണ്.മേഘാലയയിലെ ഷില്ലോങ്ങിലെത്തിയ ദമ്പതിമാരെ മേയ് 23-ന് ചിറാപുഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായതെന്നാണ് വിവരം. ഇരുവരും സഞ്ചരിച്ചിരുന്ന വാടകയ്‌ക്കെടുത്ത സ്‌കൂട്ടര്‍ ഈ റൂട്ടിലെ ഒരു ഗ്രാമത്തില്‍നിന്ന് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. അതേസമയം, ദമ്പതിമാരെക്കുറിച്ച് ഇതുവരെ യാതൊരുവിവരവും ലഭിച്ചിട്ടില്ല.
ഗുവാഹാട്ടിയിലെ ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞാണ് ഇരുവരും മേഘാലയയിലെ ഷില്ലോങ്ങിലെത്തിയത്
.
ഇന്ദോറില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി നടത്തുന്ന രാജാ രഘുവംശിയും സോനവും മേയ് 11-നാണ് വിവാഹിതരായത്. മേയ് 20-നാണ് ഇരുവരും ഹണിമൂണ്‍ യാത്ര ആരംഭിച്ചത്. ഗുവാഹാട്ടിയിലെ ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞാണ് ഇരുവരും മേഘാലയയിലെ ഷില്ലോങ്ങിലെത്തിയത്. തുടര്‍ന്നുള്ള യാത്രയ്ക്കിടെ ഇരുവരെയും കാണാതാവുകയായിരുന്നു.മേയ് 23-നാണ് രാജാ രഘുവംശി അവസാനമായി ഫോണില്‍ വിളിച്ചതെന്ന് അമ്മ റീന രഘുവംശി മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം കഴിച്ചെന്നും യാത്ര തുടരുകയാണെന്നുമാണ് മകന്‍ പറഞ്ഞത്. എന്നാല്‍, പിന്നീട് രണ്ടുപേരുടെയും വിവരങ്ങൾ ലഭിച്ചിട്ടില്ല
