ബാങ്കോക്ക് | 2025 മാർച്ച് 28 വെള്ളിയാഴ്ച മ്യാൻമറിൽ ഉണ്ടായ 7.2 തീവ്രതയുള്ള ഭൂചലനത്തിൽ 1644 പേർ മരിക്കുകയും 3408 പേർ പരിക്കേൽക്കുകയും ചെയ്തു. 139 പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഭൂചലനം മണ്ടാലെയ്ക്ക് സമീപം 10 കിലോമീറ്റർ താഴ്ചയിൽ ഉണ്ടായതായും തായ്ലൻഡിലെ തലസ്ഥാനമായ ബാങ്കോക്കിലും ശക്തമായ ചലനങ്ങൾ അനുഭവപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്. ഭൂചലനത്തെ തുടർന്ന് മ്യാൻമറിൽ മരുന്നുകൾക്കും ഭക്ഷണത്തിനും അവശ്യ വസ്തുക്കൾക്കും വലിയ തോതിൽ ക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രണ്ട് കോടിയിലധികം പേർ ദുരിതത്തിലാണെന്ന് യുഎൻ അറിയിച്ചു. കഴിയുന്നത്ര വേഗത്തിൽ സഹായം എത്തിക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടു.
സഹായവുമായി ഇന്ത്യ
ഇന്ത്യ മൂന്ന് വിമാനങ്ങളിലായി അയച്ച 45 ടൺ അവശ്യ വസ്തുക്കൾ ഇതിനോടകം മ്യാൻമറിലെത്തി. ഇന്ത്യ അയച്ച 80 അംഗ എൻഡിആർഎഫ് സംഘവും 118 അംഗ വൈദ്യ സംഘവും മ്യാൻമറിന് വലിയ സഹായമാകും
ബാധിത പ്രദേശങ്ങളിൽ നിലവിലെ അവസ്ഥ
തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ഇപ്പോഴും പലരെയും ജീവനോടെ പുറത്തെടുക്കുന്നുണ്ട്. എന്നാൽ, റോഡുകളും പാലങ്ങളും തകർന്നതിനാൽ പല ദുരന്ത മേഖലകളിലും രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല
