ന്യൂ ഡല്‍ഹി / ഡല്‍ഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായി മുന്‍മുഖ്യ മന്ത്രിയും എ എ പി നേതാവുമായ അതിഷി മര്‍ലേനയെ തിരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായാണ് ഡല്‍ഹി സര്‍ക്കാറിന്റെ പ്രതിപക്ഷസ്ഥാനത്തേക്ക് ഒരു വനിതാ നേതാവ് തിരഞ്ഞെടുക്കപ്പെടുന്നത്. ബി ജെ പി വനിതാ മുഖ്യമന്ത്രി രേഖാ ഗുപ്തക്കെതിരെ പ്രതിപക്ഷത്തെ ഇനി അതിഷി മര്‍ലേന നയിക്കും. ഫെബ്രുവരി 23 ന് നടന്ന എ എ പി എംഎൽഎമാരുടെ യോഗത്തിലാണ് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തത്. ഡല്‍ഹിയിലായിരുന്നു ഈ രാഷ്ട്രീയ സംഭവവികാസം.
ജനങ്ങളുടെ ശബ്ദമാവാന്‍ ശക്തമായ പ്രതിപക്ഷമാവും
എ എ പി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിനും പാര്‍ട്ടിക്കും അതിഷി മര്‍ലേന നന്ദി അറിയിച്ചു, തനിക്കുള്ള വിശ്വാസത്തിന് നന്ദി അറിയിച്ചാണ് അതിഷി പ്രതികരിച്ചത്. ജനങ്ങളുടെ ശബ്ദമാവാന്‍ ശക്തമായ പ്രതിപക്ഷമാവുമെന്ന് അവര്‍ പറഞ്ഞു.2015–2020 നിയമസഭ തിരഞ്ഞെടുപ്പില്‍ എ എ പി യെ 62, 67 സീറ്റുകളിലേക്കു ഉയര്‍ത്തിയതിനെ തുടർന്ന് ഫെബ്രുവരി 5നു നടന്ന തിരഞ്ഞെടുപ്പില്‍ എ എ പി വെറും 22 സീറ്റുകളിലേക്ക് ഒതുങ്ങുകയായിരുന്നു. 27 വര്‍ഷത്തിനു ശേഷം ബി ജെ പി 48 സീറ്റുകളോടെ ഗംഭീര വിജയം നേടി ഡല്‍ഹിയെ തിരിച്ചുപിടിച്ചു.
ഡല്‍ഹിയിലെ നാലാമത്തെ വനിത മുഖ്യമന്ത്രിയായി രേഖാ ഗുപ്ത
അരവിന്ദ് കെജരിവാളടക്കം നിരവധി എ എ പി നേതാക്കളുടെ പരാജയം എ എ പിയെ ക്ഷീണത്തിലാക്കിയ സാഹചര്യത്തിലായിരുന്നു അതിഷി തന്റെ സീറ്റ് നിലനിര്‍ത്തിയത്. ഷീലാ ദീക്ഷിത്തിനും സുഷമ സ്വരാജിനും ശേഷം ഡല്‍ഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായത് അതിഷിയെ ചരിത്രത്തിലേക്ക് ഉയർത്തിയതായിരുന്നു. രേഖാ ഗുപ്ത ഡല്‍ഹിയിലെ നാലാമത്തെ വനിത മുഖ്യമന്ത്രിയാണ്. .
