സ്വവര്‍ഗ വിവാഹത്തിന് സുപ്രീംകോടതി അംഗീകാരം നല്‍കാത്തതിനോടുള്ള പ്രതികരണമായി കോടതിക്ക് മുന്‍പിൽ മോതിരംമാറ്റം നടത്തി സ്വവര്‍ഗ ദമ്പതികൾ. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലെ പിഎച്ച്‌ഡി വിദ്യാർത്ഥിയായ അനന്യ കോട്ടിയയുടെയും അദ്ദേഹത്തിന്‍റെ പങ്കാളിയായ അഭിഭാഷകന്‍ ഉത്കർഷ് സക്‌സേനയുടെയും ചിത്രം ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി. അഭിഭാഷകനായ ഉത്കർഷ് സക്‌സേന മുട്ടുകുത്തി നിന്ന് സുപ്രീംകോടതിയെ സാക്ഷിയാക്കി അനന്യയെ മോതിരം അണിയിക്കുകയായിരുന്നു.
“ഇന്നലെ വേദനിച്ചു. ഇന്ന് ഞാനും ഉത്കര്‍ഷ് സക്സേനയും ഞങ്ങളുടെ അവകാശങ്ങൾ നിഷേധിച്ച അതേ കോടതിയിൽ തിരിച്ചെത്തി. മോതിരം കൈമാറി. നിയമപരമായുണ്ടായ നഷ്ടത്തെ കുറിച്ചല്ല മറിച്ച് ഞങ്ങളുടെ വിവാഹ നിശ്ചയത്തെക്കുറിച്ചാണ് പറയുന്നത്. ഞങ്ങൾ പോരാടാനായി മറ്റൊരു ദിവസം മടങ്ങിയെത്തും”- അനന്യ കോട്യ ചിത്രത്തിന് ഒപ്പം കുറിച്ചു. നിയമപരമായ തിരിച്ചടികൾക്കിടയിലും, അനന്യയും ഉത്കർഷും തങ്ങളുടെ പ്രണയവും വിവാഹ നിശ്ചയവും ആഘോഷിക്കാൻ തീരുമാനിച്ചു. ഭാവിയിലും തുല്യ അവകാശങ്ങൾക്കും അംഗീകാരത്തിനും വേണ്ടിയുള്ള പോരാട്ടം തുടരാനുള്ള ദൃഢനിശ്ചയം എടുത്തു.
സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകണമെന്ന ആവശ്യം സുപ്രീംകോടതി ഇന്നലെയാണ് തള്ളിയത്. കുട്ടികളെ ദത്തെടുക്കാനും സ്വവർഗ പങ്കാളികൾക്ക് അവകാശമുണ്ടാകില്ല. സ്വവർഗ പങ്കാളികൾ ഒന്നിച്ചു ജീവിക്കുന്നതിന് തടസ്സമില്ല. എന്നാൽ ഇത് മൗലിക അവകാശമായി അംഗീകരിച്ച് നിയമ സാധുത നൽകാനാവില്ല എന്നാണ് സുപ്രീംകോടതിയുടെ വിധി. സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകേണ്ടത് കോടതിയല്ല, പാർലമെൻറ് ആണ് എന്ന നിലപാടിനോട് എല്ലാ ജഡ്ജിമാരും യോജിച്ചു. പ്രത്യേക വിവാഹ നിയമത്തിലെ നാലാം വകുപ്പ് സ്ത്രീക്കും പുരുഷനും മാത്രമാണ് വിവാഹിതരാകാൻ അവകാശം നല്‍കുന്നത്. ഇത് വിവേചനമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തന്‍റെ വിധിപ്രസ്താവത്തിൽ പറഞ്ഞു. ജസ്റ്റിസ് എസ് കെ കൗൾ ഇതിനോട് യോജിച്ചു. എന്നാൽ ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ഹിമ കോലി, പി എസ് നരസിംഹ എന്നിവർ ചീഫ് ജസ്റ്റിസിൻറെ നിലപാട് തള്ളുകയായിരുന്നു.