ദില്ലി : 2023 സെപ്തംബർ 18ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ വനിത സംവരണ ബിൽ കൊണ്ടുവരണമെന്ന് പ്രതിപക്ഷം. വനിത സംവരണ ബില്ലിനെ പിന്തുണച്ച് ബിജെപി ഘടകക്ഷികൾ രംഗത്തെത്തി. ബില്ല് സെപ്തംബർ 20ന് പരിഗണിക്കാനാണ് സാധ്യത. 18 മുതൽ ഈ മാസം 22 വരെയാണ് പാർലമെന്റ് സമ്മേളനം.
സമ്മേളനത്തിൽ ഭരണപക്ഷത്തിന്റെ അപ്രതീക്ഷിത നീക്കങ്ങളെ കരുതിയിരുന്ന് ചെറുക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെയും, കമ്മീഷണർമാരുടെയും നിയമനവുമായി ബന്ധപ്പെട്ട ബിൽ ലോകസഭയിൽ അവതരിപ്പിക്കാനിരിക്കെ ഇത്തരം വിഷയങ്ങളിൽ നിയമ നിർമ്മാണത്തിനുള്ള കേന്ദ്രനീക്കം നേരിടാനാണ് ഇന്ത്യാ സഖ്യത്തിന്റെ കൂട്ടായ നിലപാട്.
വിവാദ വിഷയങ്ങളിൽ ബില്ലുകൾ എത്തിയാൽ പാർലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് നിർദേശിക്കും. ഭരണപക്ഷം അതിന് വഴങ്ങിയില്ലെങ്കിൽ സഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.പ്രത്യേക സമ്മേളനത്തിന്റെ ആദ്യ ദിനമായ തിങ്കളാഴ്ച രാവിലെ ഇന്ത്യാ സഖ്യ നേതാക്കൾ യോഗം ചേർന്ന് സഭയ്ക്കുള്ളിൽ സ്വീകരിക്കേണ്ട സമീപനത്തെ പറ്റി തീരുമാനമെടുക്കും. സഭ ബഹിഷ്കരിക്കുന്നത് ഗുണം ചെയ്തേക്കില്ല എന്ന വിലയിരുത്തലും ഇന്ത്യ സഖ്യത്തിനുണ്ട്. സഭ സമ്മേളിക്കുന്ന അഞ്ചു ദിവസവും രാജ്യം അഭിമുഖീകരിക്കുന്ന വിഷയങ്ങൾ ഭരണപക്ഷത്തിനെതിരെ ആയുധമാക്കാൻ ആണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം

