ഇടുക്കി : പള്ളിവാസലിൽ ഓൺലൈൻ ഗെയിമിംഗിൽ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഹോട്ടൽ ജീവനക്കാരനായ കാസർഗോഡ് സ്വദേശി പി.കെ റോഷാണ് ആത്മഹത്യ ചെയ്തത്. കുറച്ചുനാളായി റോഷ് ഓൺലൈൻ ഗെയിം കളിച്ചിരുന്നു.തുടക്കത്തിൽ ഗെയിമിലൂടെ പണം ലഭിക്കുകയും ചെയ്തിരുന്നു. ഒടുവിൽ ഗെയിം കളിച്ചു കിട്ടേണ്ട പണം ലഭിക്കാനായി 60,000 രൂപ കടം വാങ്ങി നൽകി. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യ എന്നും പൊലീസ് കണ്ടെത്തി. സഹപ്രവർത്തകന്റെ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്.
കുടുംബപ്രശ്‌നങ്ങളെ തുടർന്നാണ് ആത്മഹത്യ എന്നായിരുന്നു ആദ്യം എല്ലാവരും കരുതിയിരുന്നത്. ടെലിഗ്രാം ആപ്പ് വഴിയുള്ള ഒരു ഗെയിമാണ് യുവാവ് കളിച്ചിരുന്നത്. ഗെയിം കളിച്ച് നേടിയതന്ന് യുവാവ് വിശ്വസിച്ചിരുന്ന പണം പിൻവലിക്കാനായുള്ള ഫീസ് കണ്ടെത്താൻ റോഷ് സ്വർണം ഉൾപ്പെടെ പണയം വച്ചിരുന്നു. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

