തൃശൂർ: ദേശീയപാത 544 മണ്ണുത്തി – വടക്കഞ്ചേരി മേഖലയിൽ മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ എന്നിവടങ്ങളിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് സമർപ്പിച്ചിരുന്ന നിർദേശങ്ങൾ അംഗീകരിച്ചതായി ടി എൻ പ്രതാപൻ എംപി അറിയിച്ചു. 15 ദിവസങ്ങൾക്കകം എസ്റ്റിമേറ്റ് തയാറാക്കി അംഗീകാരത്തിന് ദേശീയപാത അതോറിറ്റി ഡൽഹി ഹെഡ്ക്വാർട്ടേഴ്‌സിന് സമർപ്പിക്കും.
ദേശീയപാത 544ലെ വിവിധ വിഷയങ്ങൾ സംബന്ധിച്ച് എംപിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ ഉയർന്നുവന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് വാണിയമ്പാറ, മുടിക്കോട്, കല്ലിടുക്ക് പ്രദേശങ്ങളിൽ അടിപ്പാത നിർമിക്കണമെന്ന നിർദേശം സമർപ്പിച്ചത്. ഇത് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പാലക്കാട് പ്രോജക്ട് ഓഫീസ് പഠനം നടത്തി ശുപാർശ ചെയ്ത് അംഗീകാരത്തിന് സമർപ്പിച്ചിരുന്നു. എസ്റ്റിമേറ്റ് അംഗീകരിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിക്കുന്ന കാര്യങ്ങൾ ത്വരിതപ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് എംപി അറിയിച്ചു.
ഒരു മാസത്തിനകം എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ച് ടെൻഡർ നടപടികൾ ആരംഭിക്കും. തുടർന്ന് പണി ആരംഭിക്കും. ഇക്കാര്യത്തിൽ ആവശ്യമായ നിർദേശങ്ങൾ ദേശീയപാത അതോറിറ്റി പാലക്കാട് പ്രോജക്ട് ഡയറക്ടർക്ക് നൽകിയിട്ടുണ്ടെന്നും എംപി അറിയിച്ചു

