മെലിയോയിഡോസിസ്; പയ്യന്നൂരിൽ മൂന്നു പേർക്കുകൂടി രോഗ ലക്ഷണം

പയ്യന്നൂർ: മെലിയോയിഡോസിസ് രോഗം സ്ഥിരീകരിച്ച പയ്യന്നൂർ നഗരസഭയിലെ കോറോത്തിൽ മൂന്നുപേർക്കു കൂടി രോഗ ലക്ഷണങ്ങൾ കണ്ടെത്തി. ഇവരിൽ നിന്നുള്ള സാമ്പിളുകൾ പരിശോധനയ്ക്കയച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കോറോം വില്ലേജിലെ രണ്ടു പേർക്കാണ് നേരത്തെ അപൂർവ രോഗം സ്ഥിരീകരിച്ചത്.

കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളെജിലേക്കാണ് സാമ്പിളുകൾ അയച്ചത്. ഒരാഴ്ചക്കുള്ളിലാണ് ഫലം ലഭിക്കുക. രോഗലക്ഷണങ്ങളുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

കോറോം വില്ലേജിലെ 12 വയസുകാരനാണ് രോഗ്യം ആദ്യം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച 2 പേരും നിലവിൽ രോഗ ലക്ഷണം കാണിച്ചവരും ഒരേ കുളത്തിൽ സ്ഥിരമായി കുളിക്കാറുള്ളവരാണ്. കുളത്തിൽ നിന്നാവാം ബാക്‌ടീരിയ ശരീരത്തിൽ പ്രവേശിച്ചതെന്നാണ് നിഗമനം. തുടർന്ന് കുളം ഉപയോഗിക്കുന്നതിൽ നിന്നും പ്രദേശവാസികളെ വിലക്കി. കുളത്തിലെ വെള്ളം പരിശോധനയ്ക്കയച്ചിട്ടുണ്ട്. പ്രദേശത്തുടനീളം ആരോഗ്യ വകുപ്പ് വിവരശേഖരണം നടത്തുകയും വീടുകൾ സന്ദർശിച്ച് ബോധവത്കരണം, ക്ലോറിനേഷൻ എന്നിവ നടത്തി.

ചെളിയിലും മണ്ണിലും മലിനജലത്തിലും കാണുന്ന ബാക്ടീരിയയായ ബർക്കോൾഡറിയ സ്യൂഡോമലെ ആണ് രോഗാണു. ഇത് മൃഗങ്ങളിലും മനുഷ്യനിലുമാണ് പ്രവേശിക്കുക. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകരില്ല. പനി, ചുമ, തലവേദന, ശ്വാസംമുട്ടൽ, നെഞ്ചുവേദന, ന്യൂമോണിയ എന്നിവയെല്ലാമാണ് രോഗ ലക്ഷണങ്ങൾ. പ്രതിരോധ ശക്തി കുറഞ്ഞവരിൽ രോഗം ഗുരുതരമായി ബാധിക്കും. രോഗം മൂർച്ഛിക്കുന്നത് മരണത്തിലേക്കും വഴിവയ്ക്കാം. പ്രതിരോധ ശേഷി കുറവുള്ളവർ, മറ്റ് രോഗമുള്ളവർ എന്നിവരിലാണ് രോഗം സങ്കീർണമാവുക.

ചെളിവെള്ളത്തിൽ ചവിട്ടാതിരിക്കുക, മണ്ണിൽ പണിയെടുക്കുന്നവർ ചെരുപ്പോ ബൂട്ട്സോ നിർബന്ധമായും ധരിക്കുക, മുറിവുകളുള്ള ഭാഗം ചെളിയോ മണ്ണോ പറ്റാത്ത സൂക്ഷിക്കുക, കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പു വരുത്തുക എന്നിവയാണ് രോഗത്തെ അകറ്റി നിർത്താനുള്ള മാർഗങ്ങൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →