തിരുവോണ ദിവസം രാത്രി യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ

ഏറ്റുമാനൂർ: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മാഞ്ഞൂർ പഴേമഠം ഭാഗത്ത് കൊണ്ടക്കുന്നേൽ വീട്ടിൽ രഞ്ജില്‍ കെ.ആർ(22) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് തിരുവോണ ദിവസം രാത്രി നീണ്ടൂര്‍ സ്വദേശിയായ അശ്വിനെയും, സുഹൃത്തായ അനന്തുവിനെയും ആക്രമിക്കുകയും അശ്വിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. പ്രതികളും ഇവരും തമ്മിൽ വൈകിട്ട് നീണ്ടൂർ പ്ലാസ ബാറിൽ വച്ച് വാക്ക് തർക്കം ഉണ്ടായിരുന്നു.

ഇതിന്റെ പേരിൽ പ്രതികൾക്ക് ഇവരോട് വിരോധം നിലനിന്നിരുന്നു. തുടർന്ന് ഇവരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തിൽ ഗൂഢാലോചന നടത്തി ഒത്തുതീർപ്പ്ചർച്ച എന്ന വ്യാജേനെ അശ്വിനെയും,അനന്തുവിനെയും വിളിച്ചുവരുത്തി ആക്രമിച്ച് അശ്വിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അനന്തു സുരേന്ദ്രൻ, അജിത്ത് , സുജിത്ത് ബാബു, ജോബിൻ ജോണി, ശിവ സൈജു, ഐസക്ക് മാത്യു എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു.

തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ കൂടി അന്വേഷണസംഘത്തിന്റെ പിടിയിലാവുന്നത്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ ഷാജഹാൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →