.ബെംഗളൂരു: ചന്ദ്രയാൻ-3 പേടകത്തിലെ വിക്രം ലാൻഡറിൽനിന്ന് പുറത്തിറങ്ങിയ പ്രഗ്യാൻ റോവറിന്റെ സഞ്ചാരപാതയിൽ വലിയ ഗർത്തം കണ്ടെത്തി. ഇതിന്റെ ചിത്രങ്ങൾ ഐ.എസ്.ആർ.ഒ. എക്‌സിൽ പങ്കുവെച്ചു. റോവറിലെ നാവിഗേഷൻ ക്യാമറ വഴിയാണ് ചിത്രങ്ങൾ ലഭിച്ചത്. മുന്നിൽ ഗർത്തം കണ്ടെത്തിയതിനാൽ ചന്ദ്രനിലൂടെയുള്ള സഞ്ചാരപാതയിൽ മാറ്റം വരുത്തി. 2023 ഓഗസ്റ്റ്ഞാ 27 ഞായറാഴ്ചയുണ്ടായ സംഭവമാണ് ഐ.എസ്.ആർ.ഒ. എക്‌സിൽ പങ്കുവെച്ചത്.
റോവർ നിന്നിരുന്ന സ്ഥലത്തുനിന്ന് മൂന്നു മീറ്റർ അകലെയാണ് ഗർത്തം കണ്ടെത്തിയത്. നാലുമീറ്റർ വ്യാസമുള്ള ഗർത്തമാണിതെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു. തുടർന്ന് വഴിതിരിച്ചുപോകാൻ റോവറിന് നിർദേശം നൽകുകയായിരുന്നു. പുതിയ പാതയിലേക്ക് റോവർ സുരക്ഷിതമായി നീങ്ങുന്നതായും ഐ.എസ്.ആർ.ഒ. അറിയിച്ചു..
ആറ് ചക്രങ്ങളുള്ള, സോളാറിൽ പ്രവർത്തിക്കുന്ന റോവർ ചന്ദ്രോപരിതലത്തിലിറങ്ങി 14 ദിവസം സഞ്ചരിച്ച് വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കും.ഭൂമിയിലെ 14 ദിവസമാണ് ചന്ദ്രനിലെ ഒരു പകൽ. അതുകഴിയുന്നതോടെ ചന്ദ്രൻ ഇരുട്ടിലേക്ക് പോകും. റോവർ സോളാറിൽ പ്രവർത്തിക്കുന്നതിനാൽ തുടർന്നുള്ള 14 ദിവസത്തേക്ക് പ്രവർത്തനക്ഷമമാകില്ല. അതുകഴിഞ്ഞും റോവർ പ്രവർത്തിക്കാനുള്ള സാധ്യത വിരളമാണെന്നാണ് ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നത്. അതിനാൽ സാധ്യമായ ദിവസങ്ങളിൽ ദക്ഷിണ ധ്രുവത്തിലൂടെ സഞ്ചരിക്കുന്ന റോവറിൽനിന്ന് പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് ശാസ്ത്രജ്ഞരുടെ ശ്രമം

