നടി സിന്ധു അന്തരിച്ചു. 44 വയസായിരുന്നു. ഇന്ന് പുലർച്ചെ 2.15ന് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ട് വർഷത്തിലേറെ ആയി സ്തനാർബുദത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു സിന്ധു. ‘അങ്ങാടി തെരുവ്’ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയായത്.
വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിൽ നിറഞ്ഞു നിൽക്കുമ്പോഴാണ് നടി സിന്ധുവിൻ്റെ ജീവിതത്തിലേക്ക് കാൻസർ പിടിമുറുക്കിയത്. പിന്നീട് വേദനയുടെ നാളുകളായിരുന്നു. ആശുപത്രി വാസവും മരുന്നിൻ്റെ ഗന്ധവും കാൻസർ രോഗത്തിനുള്ള ചികിത്സയുമൊക്കെയായി ജീവിതത്തിൻ്റെ നിറങ്ങൾ വറ്റിത്തുടങ്ങിയത് നിസഹായതയോടെ സിന്ധു തിരിച്ചറിയുകയായിരുന്നു. ഒരു കാലത്തു തൻ്റെ ശരീത്തിന് അഴകേകിയ ഭാഗങ്ങൾ വ്രണമായി തീർന്നു മുറിച്ചു മാറ്റിയപ്പോഴും മരുന്നിൻ്റെ പാർശ്വഫലത്താൽ ശരീര ഭാരം കൂടിയപ്പോഴും കൈകളുടെ ബലം നഷ്ടപ്പെട്ട് പ്രാഥമിക കാര്യങ്ങൾ പോലും തനിച്ച് ചെയ്യാനാവാതെ വന്നപ്പോഴും സിന്ധു അതിജീവിക്കാൻ ശ്രമിച്ചു. ഒടുവിൽ വേദന സഹിക്കാനാകില്ലെന്നും തന്നെ വിഷം കുത്തിവെച്ച് ജീവിതം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് താരം രംഗത്തെത്തിയിരുന്നു.
തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു അങ്ങാടി തെരു. പിന്നാലെ നാടോടികൾ, നാൻ മഹാൻ അല്ലൈ, തേനവെട്ട്, കറുപ്പസാമി കുടകൈതരർ തുടങ്ങി ഏതാനും സിനിമകളിലൂടെ ജനശ്രദ്ധ നേടിയ തമിഴ് നടിയാണ് സിന്ധു. സിനിമകൾക്കു പിന്നാലെ നിരവധി ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കൊറോണ കാലത്ത് ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നവരെ സഹായിക്കാനും സിന്ധു മുന്നിലുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി കാൻസർ രോഗത്തെ തുടർന്നു വളരെ പരിതാപകരമായ അവസ്ഥയിലൂടെയാണ് സിന്ധു കടന്നു പോയത്. സമീപകാലത്ത് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് സിന്ധുവിൻ്റെ അവസ്ഥ പ്രേക്ഷകരും തിരിച്ചറിഞ്ഞത്. “നിങ്ങളുടെ 10 രൂപയോ, ഇരുപതോ അമ്പതോ എഴുത്തിയഞ്ചോ എങ്കിലും എനിക്കു തന്ന് എന്നെ സഹായിക്കൂ…” എന്നായിരുന്നു സിന്ധുവിന്റെ അഭ്യർത്ഥന.
കുറച്ചു വർഷങ്ങളായി കാൻസർ രോഗ ബാധിതയായ സിന്ധു പലവിധത്തിലുള്ള ചികിത്സ നടത്തി. എന്നിട്ടും രോഗം ഭേദമായില്ല. 2020 ലാണ് ക്യാൻസർ ഉണ്ടെന്നു കണ്ടെത്തിയത്. രോഗം മൂർശ്ചിച്ചപ്പോൾ സ്തനങ്ങൾ നീക്കം ചെയ്തു. ഇപ്പോൾ സ്തനങ്ങളുടെ മുറിവുകൾ ഇല്ലാതായി, പക്ഷേ രോഗം പരിഹരിച്ചിട്ടില്ല. ഇംഗ്ലീഷ് മെഡിസിനും സിദ്ധ മരുന്നുകളും പരീക്ഷിച്ചിരുന്നു. ഇംഗ്ലീഷ് മരുന്നുകളിലുള്ള ചികിത്സ നടത്തിയതിനു ശേഷം തഞ്ചാവൂരിലെ ഒരു ഗ്രാമത്തിൽ ഒരു മാസത്തിലേറെ പച്ചില മരുന്നുകളും പരീക്ഷിച്ചു. ചികിത്സ കുറയൊക്കെ ഫലം കണ്ടു. എങ്കിലും പിന്നീട് അണുബാധയായതിനെ തുടന്നായിരുന്നു സ്തനങ്ങൾ മിറിച്ചു മാറ്റേണ്ടി വന്നതെന്നും സിന്ധു പറഞ്ഞിരുന്നു

