പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു റിമാന്റിൽ . മോർച്ചറിക്കു മുൻപിൽ സംഘം ചേർന്നതിനും മാർഗതടസം സൃഷ്ടിച്ചതിനുമാണ് ഗ്രോവാസുവിനെതിരെ കേസെടുത്തിരുന്നത്.. . 2016 ൽ നിലമ്പൂർ ഏറ്റുമുട്ടൽ കൊലപാതകത്തിനെതിരെ കോഴിക്കോട് മെഡിക്കൽ കോളജിൽ ഗ്രോ വാസു പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മെഡിക്കൽ കോളജ് പൊലീസ് എടുത്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയപ്പോൾ സ്വന്തം ജാമ്യം അംഗീകരിക്കാൻ ഗ്രോ വാസു തയാറായില്ല. ഇതോടെ കോടതി ഗ്രോ വാസുവിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് എൽപി വാറണ്ടും നിലവിലുണ്ടായിരുന്നു. പിഴ അടയ്ക്കില്ലെന്നും കോടതിയിൽ കേസ് സ്വന്തമായി വാദിക്കുമെന്നും ഗ്രോ വാസു പറഞ്ഞതായി പൊലീസ് പറയുന്നു. തുടർന്ന്, കുന്ദമംഗലം കോടതിയിൽ ഹാജരാക്കി. എന്നാൽ, മജിസ്ട്രേറ്റ് സ്വന്തം ജാമ്യത്തിൽ വിട്ടെങ്കിലും രേഖകളിൽ ഒപ്പു വയ്ക്കാനും കുറ്റം സമ്മതിക്കാനും ഗ്രോ വാസു തയ്യാറായില്ല.
മുൻകാല സഹപ്രവർത്തകരായ മോയിൻ ബാപ്പു അടക്കമുള്ളവർ കോടതിയിൽ എത്തി ഗ്രോ വാസുവുമായി ചർച്ച നടത്തിയെങ്കിലും ഭരണ കൂടത്തോടുള്ള പ്രതിഷേധമായതിനാൽ കോടതി രേഖകളിൽ ഒപ്പുവെക്കാൻ കഴിയില്ലെന്ന നിലപാട് ഗ്രോ വാസു സ്വീകരിക്കുകയായിരുന്നു.

