സുൽത്താൻബത്തേരി: വയനാട് മുത്തങ്ങയിൽ മാരകമായ മയക്കുമരുന്നുമായി കാറിൽ വരികയായിരുന്ന ദമ്പതികളടക്കമുള്ള നാല് പേരെ പിടികൂടി. ബംഗളൂരുവിൽ നിന്നും കോഴിക്കോട് ഭാഗത്ത് വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്ന 156 ഗ്രാം എംഡിഎംഎ യാണ് പൊലീസ് പിടികൂടിയത്. 2023 മെയ് 3 ന് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും, ബത്തേരി എസ്.ഐ സി.എം സാബുവും സംഘവും നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. കോഴിക്കോട് സ്വദേശികളായ നല്ലളം കെ.ജെ.കെ വീട്ടിൽ ഫിറോസ് ഖാൻ (31), പാറപ്പുറം അരക്കിണർ മിഥുൻ നിവാസ് പി.കെ യൂസഫലി (26), ഇയാളുടെ ഭാര്യ മാന്തോട്ടം വടക്കൻകണ്ടി ആയിഷ നിഹാല ( 22), കണ്ണൂർ കക്കാട് പറയിലകത്ത് പി നദീർ (26) എന്നിവരാണ് അറസ്റ്റിലായത്.
കാറിന്റെ മുകൾഭാഗത്തായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. മയക്കുമരുന്ന് ചില്ലറ വിൽപ്പനക്കായി ഉപയോഗിക്കുന്ന ത്രാസും, കവറുകളും, മറ്റ് ഉപകരണങ്ങളും സംഘത്തിൽ നിന്നും പിടികൂടി. എ എസ് ഐ കെ.ടി മാത്യു, സി പി ഒ മാരായ മുരളീധരൻ, അനിൽകുമാർ, വുമൺ സി പി ഒ ഫൗസിയ, സജ്ന, ഡ്രൈവർ എസ് സി പി ഒ സന്തോഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. സംഘം സഞ്ചരിച്ച കെ എൽ 57 ടി 3475 നമ്പർ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
ദിവസങ്ങൾക്ക് മുമ്പ് അരക്കിലോയോളം എംഡി എം എ ബത്തേരി പൊലീസ് പിടികൂടിയിരുന്നു. സ്ത്രീകളെ മറയാക്കി ഇത്തരത്തിൽ നടത്തുന്ന മയക്കുമരുന്ന് കടത്തിനെതിരെ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒന്നരമാസത്തിനിടെ ബത്തേരി പൊലീസ് പിടികൂടുന്ന മൂന്നാമത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള എംഡിഎംഎ കേസാണ് ഇത്.

