തൃശ്ശൂർ : കൊടുങ്ങല്ലൂർ എറിയാട് ആളൊഴിഞ്ഞ പറമ്പിൽ നിന്നും വൻതോതിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. മാടവന എരുമക്കോറയിലാണ് ഇരുന്നൂറ്റി ഇരുപതോളം ചെടികൾ കണ്ടെത്തിയത്. കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ഷാംനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻതോതിൽ കഞ്ചാവ് ചെടികൾ. മാടവന എരുമക്കോറയിൽ ആളൊഴിഞ്ഞ പറമ്പിൽ 220 ഓളം കഞ്ചാവ് ചെടികൾ നട്ടു പിടിപ്പിച്ചതായി കണ്ടെത്തി. ഒരാഴ്ച്ച മുൻപ് ഈ പ്രദേശത്ത് നിന്നും സമാനമായ രീതിയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയിരുന്നു.
എരുമക്കോറ പ്രദേശത്ത് മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട പല പ്രതികളും വന്നു പോകുന്നതായുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നും പ്രതികൾക്ക് വേണ്ടി മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചതായും എക്‌സൈസ് ഇൻസ്‌പെക്ടർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർ പി.വി ബെന്നി, സിവിൽ എക്‌സൈസ് ഓഫീസർമാരായ എസ്. അഫ്‌സൽ, എ.എസ് രിഹാസ് എന്നിവരും എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

