ചെന്നൈ: ഐഎൻഎക്സ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എം.പി കാർത്തി ചിദംബരത്തിന് തിരിച്ചടി. കാർത്തിയുടെ 11.04 കോടിയുടെ വസ്തുവകകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്കണ്ടുകെട്ടി. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകനാണ് കാർത്തി ചിദംബരം. യുപിഎ സർക്കാരിന്റെ കാലത്ത് പി ചിദംബരം ധനമന്ത്രിയായിരിക്കെ മാധ്യമ സ്ഥാപനത്തിലേക്ക് നിയമവിരുദ്ധമായി വിദേശ നിക്ഷേപം സ്വീകരിച്ചു എന്നതാണ് കേസ്. തമിഴ്നാട്ടിലെ ശിവഗംഗ ലോക്സഭാ സീറ്റിൽ നിന്നുള്ള സിറ്റിംഗ് എംപിയാണ് കാർത്തി ചിദംബരം.
എൻഎക്സ് കേസിൽ കാർത്തിയെ സിബിഐയും ഇഡിയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 2007ൽ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് ഐഎൻഎക്സ് മീഡിയ എന്ന കമ്പനി ചട്ടങ്ങൾ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചെന്നാണ് കേസ്.
വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അർഹതയുണ്ടായിരുന്നുള്ളൂ. കർണാടകയിലെ കുടക് ജില്ലയിലെ സ്വത്തുക്കൾ ഉൾപ്പെടെയാണ് കണ്ടുകെട്ടിയത്.