തിരൂരങ്ങാടി : പ്രസവ ശുശ്രൂഷയ്ക്ക് നിന്ന വീട്ടിൽ നിന്നും 14 പവൻ സ്വർണവും മൊബൈൽ ഫോണും മോഷ്ടിച്ച് പിടിയിലായ യുവതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. കൊടിഞ്ഞി കോറ്റത്തങ്ങാടി മൂലക്കൽ സ്വദേശി കൊടിയേങ്ങൽ റഫീഖിന്റെ വീട്ടിൽ നിന്നാണ് പ്രതി മോഷണം നടത്തിയത്. ഗൂഡല്ലൂർ പുറംമണവയൽ സ്വദേശി കൊടക്കാടൻ അസ്മാബി (34) ആണ് ഈ കേസിൽ അറസ്റ്റിലായത്. 2023 ഏപ്രിൽ 5 ബുധനാഴ്ച യുവതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി.
പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മുൻപ് ജോലി ചെയ്തിരുന്ന പടിക്കലെ വീട്ടിലും മോഷണം നടത്തിയതായി യുവതി മൊഴി നൽകിയത്. 2023 മാർച്ച് മാസത്തിൽ മൂന്നിയൂർ പടിക്കലെ വീട്ടിലും മോഷണം നടത്തിയതായി പൊലീസിനോട് പറഞ്ഞു. പിടിയിലായ ഹോംനഴ്സ് സമാന രീതിയിൽ മറ്റൊരു വീട്ടിലും മോഷണം നടത്തിയതായി തെളിഞ്ഞു. ഇവിടെ നിന്ന് 10 പവനാണ് മോഷ്ടിച്ചത്. കൊടിഞ്ഞിയിലെ വീട്ടിൽ മോഷണം നടത്തിയ യുവതിയെ വീട്ടുകാർ തന്ത്രപരമായാണ് പിടികൂടിയത്. ജോലി കഴിഞ്ഞു മടങ്ങിയ ശേഷവും സംശയം തോന്നാതിരിക്കാൻ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇവിടെ നിന്ന് മോഷ്ടിച്ച മൊബൈൽ ഫോണും 9 പവൻ സ്വർണാഭരണവും തിരിച്ചു കിട്ടി.
ബാക്കി സ്വർണം ബാങ്കിൽ പണയം വച്ചിരിക്കുകയാണെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. ഏപ്രിൽ 6ന് യുവതിയെ ഗൂഡല്ലൂരിൽ തെളിവെടുപ്പിനായി കൊണ്ടുപോകും. ഇതിന് മുൻപ് ജോലിക്ക് നിന്ന സ്ഥലങ്ങളിലും മോഷണം നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നതായി എസ്എച്ച്ഒ കെ.ടി.ശ്രീനിവാസൻ പറഞ്ഞു.

