തിരുവനന്തപുരം: നിയമസഭയിലെ സംഘർഷത്തിൽ എംഎൽഎമാർക്കെതിരായ കേസിൽ എംഎൽഎമാരുടെ മൊഴി എടുക്കാനും സ്പീക്കറുടെ ഓഫീസിന് മുന്നിലെത്തി മഹസർ തയ്യാറാക്കാനും ആയിരുന്നു പൊലീസ് അനുമതി തേടിയത്. എന്നാൽ തുടർ നടപടി വിശദമായ പരിശോധനക്ക് ശേഷം മതിയെന്നാണ് നിയമസഭ സെക്രട്ടറിയേറ്റിന്റെ തീരുമാനം. തുടർനടപടിക്ക് അനുമതി തേടിയുള്ള പൊലീസ് അപേക്ഷ ഉടൻ പരിഗണിക്കില്ല. അതേസമയം, അനുമതി നൽകിയാൽ നിയമപരമായി നേരിടാനായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം.
ബുധനാഴ്ച സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിലെ തുടർനടപടിക്കാണ് മ്യൂസിയം പൊലീസ് നിയമസഭാ സെക്രട്ടറിയുടെ അനുമതി തേടിയത്. സ്പീക്കറുടെ ഓഫീസിന് മുന്നിലെത്ത് മഹസ്സർ തയ്യാറാക്കണമെന്നായിരുന്നു ആവശ്യം. സമ്മേളനം നടക്കുന്നതിനാൽ പ്രതിപ്പട്ടികയിലുള്ള എംഎൽഎമാരുടേയും സാക്ഷികളായ എംഎൽഎമാരുടേയും ഉദ്യോഗസ്ഥരുടേയും മൊഴി എടുക്കാനും അനുമതി ചോദിച്ചിരുന്നു. സഭാടിവിയുടേയും സഭാ മന്ദിരത്തിലെ സിസിടിവിയിലെ ദൃശ്യങ്ങളും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, സഭ നടത്തിക്കൊണ്ട് പോകാൻ ഒട്ടും പറ്റാത്ത അസാധാരണ സ്ഥിതിക്കൊടുവിൽ സമ്മേളനം വെട്ടിച്ചുരുക്കി പിരിയുകയായിരുന്നു. 2023 മാർച്ച് 30 വരെ നിശ്ചയിച്ചിരുന്ന പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനമാണ് നേരത്തെ അവസാനിപ്പിക്കേണ്ടി വന്നത്. ആകെ 21 ദിവസം മാത്രമാണ് സമ്മേളനം നടന്നത്. ആകെ എട്ട് ബില്ലുകൾ മാത്രമാണ് പാസാക്കപ്പെട്ടത്. 2022-ലെ കേരള പഞ്ചായത്ത് രാജ് ബിൽ, 2022-ലെ കേരള മുനിസിപ്പിലാറ്റി ബിൽ, 2021-ലെ കേരള പൊതുജനാരോഗ്യ ബിൽ എന്നിവയാണ് പാസാക്കപ്പെട്ടത്

