കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനംചെയ്ത മിന്നല്‍ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട ജപ്തി നടപടിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അല്ലാത്തവരുടെ പിടിച്ചെടുത്ത സ്വത്തുക്കള്‍ വിട്ടുനല്‍കിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിനെത്തുടര്‍ന്ന് 5.2 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നായിരുന്നു സര്‍ക്കാര്‍ കണ്ടെത്തിയത്. സ്വത്ത് കണ്ടുകെട്ടിയതില്‍ ആക്ഷേപമുന്നയിച്ച് ചിലര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നു നടപടികള്‍ സൂക്ഷ്മമായി പരിശോധിക്കണമെന്നും പിഴവു സംഭവിച്ചു പിടിച്ചെടുത്ത സ്വത്തുക്കള്‍ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കണമെന്നു കോടതി സര്‍ക്കാരിനു നിര്‍ദേശം നല്കി. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്ത 25 പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നാണ് പരാതി ഉയര്‍ന്നത്.
ഹര്‍ജിക്കാരനായ കാടാമ്പുഴ സ്വദേശി ടി. പി. യൂസുഫിന്റേതുള്‍പെടെ 18 പേര്‍ക്കെതിരേയുള്ള ജപ്തി നടപടികള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിറക്കി. അതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ നടപടി. സംസ്ഥാന പോലീസ് മേധാവിയുടെയും ലാന്‍ഡ് റവന്യു കമ്മിഷണറുടെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. €െയിംസ് കമ്മിഷണറെയാണ് ഹര്‍ത്താലിന്റെ പൊതുമുതല്‍ നഷ്ടം കണക്കാക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത്. ജസ്റ്റിസ് എ. കെ ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് സി. പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് സ്വത്ത് കണ്ടുകെട്ടുന്നതിന് ഉത്തരവിട്ടത്.

