അച്ചടക്കനടപടി: 3 ഡിവൈ.എസ്.പിമാര്‍ അടക്കം 10 പേര്‍ കൂടി പുറത്തേക്ക്

കൊച്ചി: മൂന്നു ഡിവൈ.എസ്.പിമാരടക്കം പത്ത് പോലീസ് ഉദ്യോഗസ്ഥരെ കൂടി സര്‍വീസില്‍നിന്നു പുറത്താക്കുന്നു. പിരിച്ചുവിടാതിരിക്കാന്‍ ന്യായം ഉണ്ടെങ്കില്‍ അക്കാര്യം ബോധ്യപ്പെടുത്താന്‍ കുറ്റാരോപിതര്‍ക്കു ഡി.ജി.പി. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ഇവരുടെ സര്‍വീസ് രേഖകള്‍ പരിശോധിച്ചശേഷം തുടര്‍ നടപടികള്‍ക്കായി അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടും. പോലീസ് സേന പ്രതിയുടെച്ഛായക്ക് കളങ്കമുണ്ടാക്കിയെന്നാരോപിച്ചു നേരത്തെ രണ്ടു സി.ഐമാരെയും മൂന്നു സിവില്‍ പോലീസ് ഓഫീസര്‍മാരെയും പിരിച്ചുവിട്ടിരുന്നു. ഇതിനു പുറമേയാണു പത്തുപേരെ കൂടി പുറത്താക്കുന്നത്. സര്‍വീസില്‍നിന്നു പിരിച്ചുവിടാന്‍ തക്ക കുറ്റകൃത്യങ്ങളില്‍ ഇവര്‍ ഏര്‍പ്പെട്ടു എന്നാണ് കണ്ടെത്തല്‍. ഗ്രേഡ് തിരിച്ച് തയാറാക്കിയ പട്ടിക സര്‍ക്കാര്‍ വിശദമായി പരിശോധിച്ചു. കുറ്റാരോപിതരെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും മാസങ്ങള്‍ക്കു മുമ്പ് പോലീസ് ആസ്ഥാനത്തുനിന്ന് ആഭ്യന്തര വകുപ്പിനു കൈമാറിയിരുന്നു.

മൂന്ന് ഡിവൈ.എസ്.പിമാര്‍, സി.ഐമാര്‍, എസ്.ഐമാര്‍, റൈറ്റര്‍മാര്‍ എന്നിവരാണ് ഇനി തെറിക്കുക. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടിക്കാണു മുഖ്യമന്ത്രിയുടെ ഓഫീസ് തയാറെടുക്കുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സുനുവിനെയാണ് ആദ്യം പിരിച്ചുവിട്ടത്. പിന്നീട് കൊച്ചിയിലും തലസ്ഥാനത്തും ഗുണ്ടാ ബന്ധം അരോപിച്ചും സ്വഭാവ ദൂഷ്യം കണക്കിലെടുത്തും നിരവധി ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →