കൊച്ചി: ഹൈക്കോടതി ജഡ്ജിക്കെന്ന പേരിൽ കൈക്കൂലി വാങ്ങിയ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തൽ. മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി ജോസ് കിടങ്ങൂർ വൻ തോതിൽ പണം കൈപ്പറ്റിയിട്ടുണ്ടെന്ന് ഹൈക്കോടതി വിജിലൻസിന്റെ റിപ്പോർട്ടിൽ പറയുന്നു. 72 ലക്ഷം രൂപ കൈപ്പറ്റിയെന്ന് അഭിഭാഷകർ മൊഴി നൽകി. ഒരു ജഡ്ജിയുടെ പേരിൽ മാത്രം വാങ്ങിയത് 50 ലക്ഷം രൂപയാണ്. നാല് അഭിഭാഷകരാണ് വിജിലൻസ് വിഭാഗത്തിന് മൊഴി നൽകിയത്.
സൈബി സംശയാസ്പദമായ സാഹചര്യത്തിലുള്ള വ്യക്തിയാണെന്നും ഇയാൾ ആഡംബര ജീവിതമാണ് നയിച്ചതെന്നും ഹൈക്കോടതി വിജിലൻസിന്റെ റിപ്പോർട്ടിലുണ്ട്. ജഡ്ജിമാരുടെ പേരിൽ വൻ തുക വാങ്ങിയതിന് സൈബി ജോസിനെതിരെ തെളിവുണ്ടെന്നും അഭിഭാഷകനെതിരെ അഡ്വക്കേറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

