217 പേര്‍ക്ക് വീട് നല്‍കാന്‍ താനൂര്‍ നഗരസഭ തീരുമാനം

താനൂര്‍: ഫിഷറീസ് വകുപ്പില്‍ നിന്നും പട്ടികജാതി വകുപ്പില്‍ നിന്നും അധികമായി ലഭിച്ച 217 പേര്‍ക്ക് വീടുകള്‍ നല്‍കാന്‍ താനൂര്‍ നഗരസഭ തീരുമാനിച്ചു. ഫിഷറീസ് വകുപ്പ് നേരത്തെ സൗജന്യമായി നല്‍കിയിരുന്ന ധനസഹായമാണ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. ഇത് ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ വീടുകള്‍ നല്‍കുന്നത്. ഒരു ഗുണഭോക്താവിന് നഗരസഭ രണ്ടു ലക്ഷം രൂപ ഗ്രാന്റ് നല്‍കാനായിരുന്നു നേരത്തെയുള്ള തീരുമാനം.

ഹഡ്‌കോയില്‍ നിന്നു നഗരസഭ വായ്പയെടുത്താണ് ഗുണഭോക്താക്കള്‍ക്ക് വിഹിതം നല്‍കുക. നഗരസഭ സ്വന്തം ഫണ്ടില്‍നിന്നും വായ്പ തിരിച്ചടക്കണം. 217 പേര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നാലു കോടി 34 ലക്ഷം രൂപ നഗരസഭ ഇതിനായി ചെലവഴിക്കും. ഒന്നര ലക്ഷം രൂപ കേന്ദ്ര സര്‍ക്കാരും അമ്പത്തിനായിരം രൂപ സംസ്ഥാന സര്‍ക്കാരും നല്‍കും. ഗുണഭോക്താവിന് 4 ലക്ഷം രൂപയാണ് ആകെ ലഭിക്കുക. 2020ലാണ് ഭവന നിര്‍മ്മാണത്തിനായി ഗുണഭോക്താക്കള്‍ അപേക്ഷ നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് നഗരസഭ നിരന്തരം നടത്തിയ സമ്മര്‍ദ്ദത്തിനൊടുവിലാണ് ഇപ്പോള്‍ പദ്ധതിക്ക് അംഗീകാരമായത്. നഗരസഭ കൗണ്‍സില്‍ ഇതുമായി ബന്ധപ്പെട്ട് പ്രമേയം പാസ്സാക്കിയിരുന്നു. വായ്പ നല്‍കാന്‍ സര്‍ക്കാര്‍ നിസ്സംഗത കാണിച്ചതും പദ്ധതി നിര്‍വ്വഹണത്തിന് കാല താമസം നേരിട്ടു. താനൂര്‍ നഗരസഭ നേരത്തെ പി. എം. വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1754 വീടുകള്‍ നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →