വയോജനങ്ങൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സർക്കാർ ഉത്തരവാദിത്തമാണെന്ന് വ്യവസായ, കയർ നിയമ വകുപ്പ് മന്ത്രി പി. രാജീവ്. അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ചു സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വയോജന സംരക്ഷണ നിയമവും വയോജന പരിരക്ഷയും സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2036 ആകുമ്പോഴേക്കും കേരളത്തിലെ അഞ്ചിൽ ഒരാൾ മുതിർന്ന പൗരനായിരിക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ വികസനത്തിന്റെ രണ്ടാം തലമുറ പ്രതിസന്ധികളിലേക്ക് കേരളം നീങ്ങുകയാണ്. കഴിയുന്ന രീതിയിൽ ഈ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രമിച്ചു വരികയാണ്. ഓരോ മനുഷ്യനും അഭിമാനത്തോടെ ജീവിക്കാനും മരിക്കാനുമുള്ള സാഹചര്യം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
ടി. ജെ വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേയർ അഡ്വ. എം അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കോർപറേഷൻ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷീബ ലാൽ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ കെ ഉഷ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്ത എറ്റവും മുതിർന്ന പൗരന്മാരെയും വയോജന പരിപാലകരായ മുതിർന്ന പൗരന്മാരെയും ആദരിച്ചു.സെമിനാറിന് മുന്നോടിയായി വയോജനങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

