മധു കൊലക്കേസ്; കോടതിയെ കബളിപ്പിച്ച സാക്ഷി സുനിൽ കുമാറിനെതിരായ ഹർജി കോടതി പരിഗണിക്കും

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ  കോടതിയെ കബളിപ്പിച്ച 29-ാം  സാക്ഷി സുനിൽ കുമാറിനെതിരെ  നടപടി വേണമെന്ന  ഹർജി വിചാരണക്കോടതി 30/09/22 വെള്ളിയാഴ്ച പരിഗണിക്കും. സുനിൽ കുമാറിനെതിരായ നടപടി തീരുമാനിക്കുന്നതിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി ടി.കെ.സുബ്രഹമണ്യനോട് ഹാജരാകാനും കോടതി നിർദേശിച്ചു. 

സ്വന്തം ദൃശ്യം കോടതിയിൽ പ്രദർശിപ്പിച്ചപ്പോൾ നിഷേധിച്ച 36-ാം സാക്ഷി അബ്ദുൽ ലത്തീഫിനോട്  30/09/22 വെള്ളിയാഴ്ച പാസ്പ്പോർട്ട് , ഫോട്ടോ എന്നിവ സഹിതം ഹാജരാവാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 11 പ്രതികളുടെ ജാമ്യഹർജിയും മണ്ണാർക്കാട്  എസ് സി എസ് ടി കോടതി 30/09/22 വെള്ളിയാഴ്ച പരിഗണിക്കും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തിയതിന്  പിന്നാലെയാണ് പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയത്. 

പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ പോയെങ്കിലും വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. 90, 91 സാക്ഷികളുടെ വിസ്താരമാണ് കോടതി 30/09/22 വെള്ളിയാഴ്ച നിശ്ചയിച്ചിരിക്കുന്നത്. തൊണ്ണൂറാം സാക്ഷി ഡോ.എൻ.എ ബൽറാം മധുവിന്റെ  പോസ്റ്റുമോർട്ടം  നടത്തിയ ഡോക്ടർമാരുടെ സംഘത്തിലെ തലവൻ ആണ്. 30/09/22 വെള്ളിയാഴ്ച ഹാജരാകാൻ അസൌകര്യം ഉണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിട്ടുണ്ട്. 30/09/22 വെള്ളിയാഴ്ച വിസ്തരിക്കുന്ന മറ്റൊരു സാക്ഷി കോട്ടത്തറ ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് നിജാമുദ്ദീൻ ആണ്. 122 സാക്ഷികളാണ് കേസിൽ ആകെയുള്ളത്. 25 സാക്ഷികൾ ഇതുവരെ കൂറുമാറിയിട്ടുണ്ട്.

മധു കൊലക്കേസിൽ 29/09/22 വ്യാഴാഴ്ച വിസ്തരിച്ച മൂന്ന്  ഡോക്ടർമാരും പ്രോസിക്യൂഷൻ അനുകൂലമായി മൊഴിനൽകിയിരുന്നു. ആദ്യം വിസ്തരിച്ചത് എൺപത്തി എട്ടാം സാക്ഷി ഡോ. ലീമ ഫ്രാൻസിസിനെയാണ്. അന്ന് മധുവിന്റെ മരണം സ്ഥിരീകരിച്ച  ഡോ. ലീമ അഗളി ആശുപത്രിയിലെ ജൂനിയർ സർജൻ ആണ്. മധുവിനെ അഗളി സി എച്ച് സി യിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ നോക്കിയത് ഡോ. ലീമയാണ്. നേരത്തെ പൊലീസിന് നൽകിയ മൊഴി ഡോ. ലീമ ഇന്നും ആവർത്തിച്ചു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →