ദക്ഷിണ മേഖലയ്ക്ക് കൂറ്റന്‍ ജയം

സേലം: ദുലീപ് ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ ഉത്തര മേഖലയ്ക്കെതിരേ ദക്ഷിണ മേഖലയ്ക്ക് 645 റണ്ണിന്റെ കൂറ്റന്‍ ജയം.സ്‌കോര്‍: ദക്ഷിണ മേഖല ഒന്നാം ഇന്നിങ്സ് എട്ടിന് 630 ഡിയേഡ്, രണ്ടാം ഇന്നിങ്സ് നാലിന് 316 ഡിയേഡ്. ഉത്തര മേഖല ഒന്നാം ഇന്നിങ്സ് 207, രണ്ടാം ഇന്നിങ്സ് 94.740 റണ്ണിന്റെ വിജയ ലക്ഷ്യം തേടിയിറങ്ങിയ ഉത്തര മേഖലയ്ക്കു പൊരുതാനായില്ല. ഓപ്പണര്‍ യഷ് ധൂല്‍ (58 പന്തില്‍ ഒരു സിക്സറും ഏഴ് ഫോറുമടക്കം 59) ഒഴികെയുള്ളവര്‍ തിളങ്ങിയില്ല. സഹ ഓപ്പണര്‍ മനന്‍ വോറ (11) മാത്രമാണു രണ്ടക്കം കടന്ന മറ്റൊരു താരം. ധ്രുവ് ഷോറി, നായകന്‍ മന്‍ദീപ് സിങ്, ഹിമാന്‍ശു റാണ എന്നിവര്‍ പൂജ്യത്തിനു പുറത്തായി. നിശാന്ത് സിന്ധു (ഒന്‍പത്), മായങ്ക് ഡാഗര്‍ (എട്ട്), അന്‍മോല്‍ മല്‍ഹോത്ര (ഒന്ന്), പുല്‍കിത് നാരംഗ് (രണ്ട്) എന്നിവരും നിരാശപ്പെടുത്തി.പരുക്കേറ്റ നവദീപ് സെയ്നി ബാറ്റ് ചെയ്തില്ല. ഉത്തര മേഖലയുടെ ഒന്നാം ഇന്നിങ്സില്‍ ഏഴ് വിക്കറ്റെടുത്ത രവി ശ്രീനിവാസന്‍ സായ് കിഷോര്‍ഇത്തവണ മൂന്നു പേരെ പുറത്താക്കി.

കൃഷ്ണപ്പ ഗൗതവും തനായ് ത്യാഗരാജനും മൂന്ന് വിക്കറ്റ് വീതമെടുത്തു. രണ്ട് ഇന്നിങ്സുകളിലായി 10 വിക്കറ്റെടുത്ത സായ് കിഷോര്‍ മത്സരത്തിലെ താരമായി. ദക്ഷിണ മേഖലയ്ക്കു വേണ്ടി രണ്ടാം ഇന്നിങ്സില്‍ രവി തേജ (120 പന്തില്‍ മൂന്ന് സിക്സറും ഏഴ് ഫോറുമടക്കം 104) സെഞ്ചുറിയടിച്ചു. ഓപ്പണര്‍ മലയാളി താരം രോഹന്‍ കുന്നുമ്മല്‍ (72 പന്തില്‍ രണ്ട് സിക്സറും ഒന്‍പത് ഫോറുമടക്കം 77), സഹ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ (90 പന്തില്‍ 64) എന്നിവര്‍ അര്‍ധ സെഞ്ചുറിയുമടിച്ചു. മധ്യമേഖലയ്ക്കെതിരേ നടന്ന മത്സരത്തില്‍ പശ്ചിമ മേഖല 279 റണ്ണിനു ജയിച്ചു.സ്‌കോര്‍: പശ്ചിമ മേഖല ഒന്നാം ഇന്നിങ്സ് 257, രണ്ടാം ഇന്നിങ്സ് 371. മധ്യമേഖല ഒന്നാം ഇന്നിങ്സ് 128, രണ്ടാം ഇന്നിങ്സ് 221.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →