ഇടുക്കി: തൊടുപുഴയിൽ അമ്മയുടെ കാമുകൻ എട്ടു വയസ്സുകാരനെ മർദ്ദിച്ചുകൊന്ന കേസിൽ വിചാരണ നടപടികൾ 2022 സെപ്തംബർ 13 ന് തുടങ്ങും. തൊടുപുഴ അഡീഷണൻ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതി അരുൺ ആനന്ദ് നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചുകേക്കും.
എട്ടുവയസുകാരന്റെ സഹോദരൻ സോഫയിൽ മുത്രമോഴിച്ചുവെന്ന് പറഞ്ഞ് പ്രതി അരുൺ ആനന്ദ് ചെയ്ത മർദ്ദനം മനുഷ്യമനസാക്ഷിയെ ആകെ ഞെട്ടിച്ച സംഭവമാണ്. എട്ടുവയസ്സുകാരനെ നിലത്തിട്ട് ചവിട്ടി കാലിൽ പിടിച്ച് തറയിൽ അടിച്ച് തലച്ചോർ പുറത്തുവന്നപ്പോഴാണ് മർദ്ദനം അവസാനിപ്പിച്ചത്.
ആശുപത്രി കിടക്കയിൽ 10 ദിവസത്തോളം പോരാടിയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. 2019 മാർച്ച് 30നാണ് അരുൺ ആനന്ദ് പിടിയിലാകുന്നത് . തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അരുൺ മുമ്പും കുട്ടിയെ മർദ്ദിച്ചിരുന്നവെന്ന് കണ്ടെത്തി. മർദ്ദിച്ചിട്ടുണ്ടെന്ന് അമ്മയും പോലീസിനോട് സമ്മതിച്ചു. ഇതിന്റെയോക്കെ അടിസ്ഥാനത്തിൽ ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ചാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയത്.
ഈ കുറ്റപത്രം അരുൺ ആനന്ദിനെ വായിച്ചുകേൾപ്പിക്കും. വിചാരണയുടെ ആദ്യഘട്ടമാണിത്. മറ്റൊരു പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട അരുൺ ആനന്ദ് ഇപ്പോൾ തിരുവനന്തപുരം ജയിലിൽ ആണുള്ളത്. ഇതുവരെ കേസ് പരിഗണിച്ചപ്പോൾ എല്ലാം ജയിലിൽ നിന്നും ഓൺലൈനായി ഹാജരാവുകയായിരുന്നു.
എന്നാൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന സാഹചര്യത്തിൽ അരുൺ ആനന്ദിനെ നേരിട്ട് കോടതിയിൽ ഹാജരാക്കാൻ തൊടുപുഴ അഡിഷണൽ സെഷൻസ് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസിൽ അരുൺ ആനന്ദിനൊപ്പം കുട്ടിയുടെ അമ്മയും പ്രതിയാണ്. മരിച്ച കുട്ടിയുടെ പിതാവിന്റെ മരണം കൊലപാതകം ആണെന്ന് ഈയിടെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ കേസിൽ ഇപ്പോൾ അന്വേഷണം പുരോഗമിക്കുകയാണ്

