തൃശൂർ : ദേശീയ പാതയിൽ നടത്തിയ കുഴിയടയ്ക്കൽ പ്രഹസനമാണെന്ന പരാതി . പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മണ്ണൂത്തി – ഇടപ്പള്ളി ദേശീയ പാതയിൽ കരാർ കമ്പനി ഒന്നാം ദിനം നടത്തിയ കുഴിയടയ്ക്കൽ അശാസ്ത്രീയമെന്ന് തൃശ്ശൂർ ജില്ലാ ഭരണകൂടം കണ്ടെത്തി. റോഡ് റോളർ പോലും ഉപയോഗിക്കാത്ത നടത്തിയ കുഴിയടയ്ക്കൽ പ്രഹസനമാണെന്ന പരാതി ഉയർന്നതോടെ പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. കണ്ടെത്തലുകൾ ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് തൃശൂർ ജില്ലാ കളക്ടർ പറഞ്ഞു
ഇടപ്പള്ളി – മണ്ണൂത്തി ദേശീയ പാതയിൽ രണ്ട് ദിവസത്തിനുള്ളിൽ എല്ലാ കുഴിയും അടയ്ക്കണമെന്നായിരുന്നു ദേശീയ പാത അധികൃതർ കരാർ കമ്പനിക്ക് നൽകിയ നിർദ്ദേശം. 2022 ഓഗസ്റ്റ് 8ന് രാത്രിമുതൽ കുഴിയടയ്ക്ക്ൽ പണികൾ ആരംഭിച്ചു. കോൾഡ് മിക്സ് ടാറിങ്. 20 കിലോ ബാഗുകളിൽ ടാറെത്തിച്ച് കുഴികളിൽ തട്ടി.
റോഡ് റോളറിന് പകരം നിരത്താനുപയോഗിച്ചത് ഇടിക്കട്ടി. അശാസ്ത്രീയ കുഴിയടയ്ക്കലെന്ന ആരോപണമുയർന്നതോടെയാണ് എറണാകുളം, തൃശൂർ കളക്ടർമാരോട് നിരത്തിലിറങ്ങി പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്. തുടർന്ന് പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർമാരുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ അറ്റുകുറ്റപ്പണിയിലെ അശാസ്ത്രീയത കളക്ടർമാർക്ക് ബോധ്യപ്പെടുകയായിരുന്നു.
കരാർ കമ്പനിയായ ഗുരൂവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെതിരായ പരാതികൾ നേരത്തെ തന്നെ ദേശീയ പാത അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു. കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും നിർദ്ദേശം നൽകിയിരുന്നു. റോഡ് അറ്റകുറ്റപ്പണികൾക്കുള്ള ഉപകരണങ്ങളോ മേൽനോട്ടത്തിന് ഉദ്യോഗസ്ഥരോ ഇല്ലാതെ കുഴിയടയ്ക്കുന്നത് ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്താനാണ് ജില്ലാ ഭരണകൂടത്തിൻറെ തീരുമാനം. അറ്റകുറ്റപ്പണിക്ക് റീടെണ്ടർ വിളിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ദേശീയ പാതാ അധികൃതരും വ്യക്തമാക്കി

