ഹെൽമറ്റ് ഇല്ലാതെ സ്കൂട്ടർ ഓടിച്ച സജി ചെറിയാനെ ചോദ്യം ചെയ്ത ഷോൺ ജോർജിനെതിരെ ഇടത് അണികൾ

ചെങ്ങന്നൂർ: ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചതിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച ശേഷം മുൻമന്ത്രിയും ചെങ്ങന്നൂർ എംഎൽഎയും ആയ സജി ചെറിയാൻ തിരുവനന്തപുരത്ത് നിന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു. കൊഴുവല്ലൂരിലെ വീട്ടിലെത്തിയ സജി ചെറിയാൻ ഹെൽമെറ്റ് ഇല്ലാതെ സ്കൂട്ടർ ഓടിച്ചത് ചോദ്യം ചെയ്ത് മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജിന്റെ മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോൺ ജോർജ്.

സ്കൂട്ടറിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്യുന്ന സജി ചെറിയാന്റെ ചിത്രം ചൂണ്ടിക്കാട്ടിയാണ് ഷോണിന്റെ വിമർശനം. ഹെൽമറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് പിഴയടക്കണമെന്നും അല്ലെങ്കിൽ കോടതി കാണണമെന്നും ഷോൺ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. ഷോണിൻറെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ് ” ഹെൽമറ്റ് എവിടെ സഖാവേ, മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 194 ഡി പ്രകാരം 500 രൂപ പെറ്റി അടച്ചേ മതിയാകൂ അല്ലെങ്കിൽ ശേഷം കോടതിയിൽ”.

എന്നാൽ ഷോണിന് മറുപടിയുമായി ഇടതനുകൂലികൾ കമൻറ് ബോക്സിൽ എത്തി. ഹെൽമെറ്റ് ഇല്ലാതെ ഷോൺ ജോർജ്ജ് സ്കൂട്ടറിൽ യാത്ര ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്തു, ഇതിന് എന്ത് ചെയ്യും എന്നാണ് ഇടത് അണികളുടെ മറുചോദ്യം. കേസെടുക്കുന്നെങ്കിൽ സജി ചെറിയാനെതിരെ മാത്രം പോരാ ഹെൽമറ്റ് ഇല്ലാതെ വണ്ടിയോടിച്ച ഷോണിനെതിരെയും കേസെടുക്കണം എന്നാണ് സൈബർ സഖാക്കൾ ആവശ്യപ്പെടുന്നത്.

എന്നാൽ ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചതിന് ഒന്നിലേറെ തവണ പെറ്റി അടച്ച ആളാണ് താൻ എന്ന് ഷോൺ പ്രതികരിച്ചു. സൈബർ സഖാക്കൾ പങ്കുവെച്ച എല്ലാ ചിത്രങ്ങൾക്കും മുമ്പ് താൻ പിഴയൊടുക്കിയിട്ടുണ്ടെന്നും ഷോൺ പറഞ്ഞു. കോട്ടയത്തെ ഇന്ധന വില വർദ്ധനക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടയിൽ പോലും ഹെൽമെറ്റ് വയ്ക്കാത്തതിന് പെറ്റി ഒടുക്കേണ്ടി വന്നിട്ടുണ്ടന്നും ഷോൺ പറഞ്ഞു..അതുകൊണ്ടുതന്നെയാണ് ഹെൽമറ്റ് ഇല്ലാതെ മുൻമന്ത്രി വാഹനം ഓടിച്ചതിലെ നിയമപ്രശ്നം ചൂണ്ടിക്കാട്ടിയതെന്നും ഷോൺ പ്രതികരിച്ചു. സജി ചെറിയാൻ പെറ്റി ഒടുക്കാതിരിക്കുകയോ, മറ്റാരും നിയമ നടപടി സ്വീകരിക്കാതിരിക്കുകയോ ചെയ്താൽ താൻ കേസുമായി മുന്നോട്ടു പോകുമെന്നും ഷോൺ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →