പാലക്കാട്: അട്ടപ്പാടിയിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനെ അടിച്ചു കൊന്ന കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ . ജോമോൻ,അഖിൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇതുവരെ 9 പേർ അറസ്റ്റിൽ ആയിട്ടുണ്ട്. ഇനി ഒരാളെ കൂടി പിടികൂടാൻ ഉണ്ട് .
പണമിടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോറിനെ അടിച്ചു കൊന്നത്. തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് മർദ്ദനത്തിലും, കൊലയിലും കലാശിച്ചത്. കണ്ണൂരിൽ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ചു നൽകാമെന്ന് ഉറപ്പിൽ നന്ദകിഷോറും, വിനായകനും പ്രതികളിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു.
എന്നാൽ പറഞ്ഞ സമയത്തിനകം തോക്ക് എത്തിച്ചു കൊടുത്തില്ല. പണം തിരികെ ചോദിച്ചപ്പോൾ അത് നൽകിയതുമില്ല. ഇതാണ് തർക്കത്തിന് കാരണം. മർദ്ദനമേറ്റ നന്ദകിഷോറിനെയും, വിനായകനെയും ആശുപത്രിയിൽ എത്തിച്ച് പ്രതികൾ മുങ്ങുകയായിരുന്നു. എന്നാൽ നന്ദകിഷോർ ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചതായി പോലീസ് അറിയിച്ചു. കണ്ണൂർ സ്വദേശിയായ വിനായകനെ പ്രതികൾ നാലുദിവസമായി കസ്റ്റഡിയിൽ വച്ച് മർദ്ദിക്കുകയായിരുന്നു. ഇതുമൂലം വിനായകന്റെ ശരീരം മുഴുവൻ ഗുരുതരമായി പരിക്കേറ്റിരുന്നു.

