തൃശ്ശൂർ: കുടിവെള്ള പ്രശ്‌നം ചൂണ്ടിക്കാട്ടി തൃശൂർ കോർപ്പറേഷനിൽ യുഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം. ബഹളത്തിനിടെ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ മേയർ എം.കെ വർഗീസ്, പ്രതിഷേധിച്ച കൗൺസിലർമാർക്ക് നേരെ വാഹനം ഓടിച്ചുകയറ്റിയെന്ന് പ്രതിപക്ഷം ആരോപിച്ചു. കൗൺസിൽ യോഗം പിരിച്ചുവിട്ട് കാറിൽ കയറിയ മേയർക്ക് പിന്നാലെ ചെന്ന് കൗൺസിലർമാർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. മേയറുടെ വാഹനം തടഞ്ഞ് കൗൺസിലർമാർക്ക് പ്രതിഷേധിച്ചതോടെ തർക്കം രൂക്ഷമായി.
മേയറുടെ കോലത്തിൽ കൗൺസിലർമാർ ചെളിവെള്ളമൊഴിച്ചു. പ്രതിഷേധക്കാരെ കാറിന് മുന്നിൽനിന്ന് മാറ്റിയശേഷമാണ് മേയറുടെ വാഹനത്തിന് കടന്നുപോകാനായത്. മേയർ കാർ ഇടിപ്പിച്ച് കയറ്റിയെന്ന് ആരോപിച്ച് പ്രതിപക്ഷ കൗൺസിലർമാർ ചേംമ്പറിനുള്ളിലും പ്രതിഷേധിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ സമാധാനപരമായി സംസാരിക്കേണ്ട മേയർ കാർ മുന്നോട്ട് പോട്ടെയെന്നാണ് ഡ്രൈവർക്ക് നിർദേശം നൽകിയതെന്നും അപകടത്തിൽ ചില യുഡിഎഫ് കൗൺസിലർമാർക്ക് പരിക്കേറ്റതായും പ്രതിപക്ഷം ആരോപിച്ചു..

