യുക്രൈനിലെ സൈനിക സംഘര്‍ഷത്തിന്റെ കാരണം യുഎസിന്റെ ഇടപെടലാണെന്ന് ചൈന

ബെയ്ജിങ്: യുക്രെയ്‌നില്‍ സംഭവിച്ച കാര്യങ്ങള്‍ കാണാന്‍ ചൈന ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും സൈനിക സംഘര്‍ഷത്തിലേക്ക് നയിച്ചത് യുഎസിന്റെ ഇടപെടലാണെന്നും ചൈന. റഷ്യയുടെ സൈനിക നീക്കത്തെ അധിനിവേശം എന്നു വിശേഷിപ്പിക്കാന്‍ ആകില്ലെന്നും വളരെ മുന്‍വിധി കലര്‍ന്ന ഒരു പ്രയോഗവും ചിന്തയുമാണ് അതെന്നും ചൈനയുടെ വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിങ് വ്യക്തമാക്കി. ചൈന റഷ്യയെ പിന്തുണക്കുന്നുണ്ട് എന്ന തരത്തിലുള്ള സൂചനകളാണ് യുഎസ് പുറത്തുവിടുന്നത്. അതു കേള്‍ക്കുന്ന റഷ്യ സന്തോഷിക്കുന്നുണ്ടാകും. എന്നാല്‍ ഞങ്ങള്‍ യുഎസിനെപ്പോലെയല്ല. യുക്രെയ്‌ന് വലിയ തോതിലുള്ള സൈനിക ഉപകരണങ്ങള്‍ നല്‍കില്ല. റഷ്യ ശക്തമായ രാജ്യമാണ്. അവര്‍ക്ക് സൈനിക സഹായത്തിന് ചൈനയോ മറ്റു രാജ്യങ്ങളോ ആവശ്യമില്ല. യുക്രെയ്ന്‍ സംഭവം വളരെ സങ്കീര്‍ണവും ചരിത്രപരമായ നിരവധി പ്രത്യേകതകളും ചേര്‍ന്ന ഒന്നാണ്. എന്നാല്‍ യുഎസും വടക്കന്‍ യൂറോപ്പും ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് എരിതീയില്‍ എണ്ണ ഒഴിക്കുന്നതു പോലെയാണ്. എല്ലാ കക്ഷികളും സംയമനം പാലിക്കണം. സ്ഥിഗതികള്‍ നിയന്ത്രണ വിധേയമായി തുടരുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.’ ഹുവാ ചുന്‍യിങ് വ്യക്തമാക്കുന്നു. അതേസമം യുക്രൈനിലുള്ള ചൈനീസ് ജനത ശാന്തത കൈവിടരുതെന്നും വീടുകള്‍ക്കുള്ളില്‍ സുരക്ഷിതമായി കഴിയണമെന്നും ചൈനീസ് എംബസി ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →