കാക്കനാട് : രണ്ടുവയസുകാരി ക്രൂരമായ മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ മാതാവ് അവരുടെ സഹോദരി, മുത്തശി, എന്നിവര്‍ നല്‍കിയ മൊഴിയില്‍ ഏറെ വൈരുധ്യങ്ങളുളളതായി അന്വേഷണസംഘം . വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാനായി ആരോ കുട്ടിയുടെ ശരീരത്തില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും കുട്ടിക്ക് അമാനുഷിക ശക്തിയുണ്ടെന്നും ബന്ധുക്കള്‍ പോലീസിനോടുപറഞ്ഞു. കുട്ടിക്ക് മുമ്പ് അപസ്‌മാരം വന്നിട്ടില്ലെന്നും മകള്‍ സ്വയം മുറിവേല്‍പ്പിച്ചതാണെന്നുമാണ് മാതാവ് പറയുന്നത്.
ഒളിവില്‍ കഴിയുന്ന മാതൃസഹോദരിയും അവരുടെ സുഹൃത്ത് ആന്റണി ടിജിനും ചാനല്‍ വഴി നടത്തിയ ചില വെളിപ്പെടുത്തലുകള്‍ അന്വെഷണ സംഘം പരിശോധിക്കുന്നുണ്ട്. പോലീസിനെ ഭയന്നാണ് ഒളിവില്‍ കഴിയുന്നതെന്നും താന്‍ മന്ത്രവാദിയല്ലെന്നും കുഞ്ഞിനെ ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ലെന്നും ഇയാള്‍ ആവര്‍ത്തിക്കുന്നു. കുട്ടിയുടെ ശരീരത്തിലെ പൊളളലുകളും മുറിവുകളും കുന്തിരിക്കം കത്തിച്ചപ്പോള്‍ സംഭവിച്ചതാണെന്ന ആന്റണി ടിജിന്റെ വെളിപ്പെടുത്തലില്‍ ദുരൂഹതയുണ്ടെന്ന നിഗമനത്തിലാണ് അന്വെഷണ സംഘം.
തെങ്ങോട്ടുളള ഫ്‌ളാറ്റില്‍ കുന്തിരിക്കം കത്തിച്ച് മിക്ക ദിവസവും ഇയാള്‍ പ്രാര്‍ത്ഥന നടത്തിയതായും കുട്ടിയെ അപ്പോഴെല്ലാം ദേഹോപദ്രവം ഏല്‍പ്പിച്ചതായും പോലീസ് സംശയിക്കുന്നു. പ്രാര്‍ത്ഥനയിലൂടെ ദുഷ്ടശക്തികളെ പുറത്താക്കാന്‍ തനിക്കു കഴിയുമെന്ന് പെണ്‍കുട്ടിയുടെ മാതാവിനെയും മുത്തശിയെയും ഇയാള്‍ ധരിപ്പിച്ചിരുന്നതായാണ് പോലീസ് കരുതുന്നത്.
ഇയാള്‍ക്കും തന്റെ ഭാര്യ സഹോദരിക്കും ഭാര്യാമാതാവിനും കുട്ടിയെ ഉപദ്രവിച്ചതില്‍ പങ്കുണ്ടെന്ന ആക്ഷേപവുമായി കുട്ടിയുടെ പിതാവ് രംഗത്തുവന്നതും പോലീസ് ഗൗരവമായി ടെുക്കുന്നുണ്ട്. പരിക്കേറ്റകുട്ടിയെ ആശുപത്രിയിലെത്തിക്കാനും കുട്ടിയുടെ മാതാവിനും മുത്തശിക്കും ആവശ്യമായ വസ്‌ത്രങ്ങള്‍ എത്തിക്കാനും ആന്റണി ടിജിന്‍ ഉണ്ടായിരുന്നതായി കണ്ടെ്‌ത്തിയിട്ടുണ്ട്. കുട്ടിയുമായി ആശുപത്രിയിലേക്ക് പോകുന്നതിനുമുമ്പെ ഇയാള്‍ തെങ്ങോടുളള ഫ്‌ളാറ്റില്‍ നിന്ന് പുറത്തേക്കുപോകുന്ന ദൃശ്യം സിസിടിവിയിലുണ്ട്.

