കാസർകോട്: കോവിഡ് കേസുകള്‍ ജില്ലയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിലവിലുള്ളതും പുതുതായി സ്ഥാപിക്കുന്നതുമായ ഓക്സിജന്‍ പ്ലാന്റുകളുടെ പ്രവര്‍ത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍ദ്ദേശം നല്കി
ജില്ലയില്‍ നിലവിലുള്ളതും പുതുതായി സ്ഥാപിക്കുന്നതുമായ അഞ്ച് പ്ലാന്റുകളെക്കുറിച്ച് കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്ക്, ടാറ്റാ കോവിഡ് ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി, കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് ഓക്സിജന്‍ പ്ലാന്റിന്റെ പ്രവര്‍ത്തി നടക്കുന്നത്.
വൈദ്യുതീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഷോര്‍ട്ട് ടെണ്ടര്‍ വിളിച്ച് പദ്ധതി പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗത്തിന് യോഗത്തില്‍ നിര്‍ദ്ദേശം നല്കി. ടാറ്റാ കോവിഡ് ആശ്യപത്രിയില്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാണ് കൂടാതെ ബാല്‍കോയില്‍ നിന്ന് ദിവസവും ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുന്നുണ്ട്. ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കിലെ ഓക്സിജന്‍ പ്ലാന്റിന്റെ വൈദ്യുതീകരണത്തിന് ഷോര്‍ട്ട് ടെണ്ടര്‍ ക്ഷണിക്കാന്‍ നിര്‍ദ്ദേശിച്ചു. കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിലെ ഓക്സിജന്‍ പ്ലാന്റിന് നിലവിലുള്ള 160 കെ വി ട്രാന്‍സ്ഫോമറിന് പകരം 250 കെ വി ട്രാന്‍സ്ഫോ മര് ആവശ്യമാണെന്ന് എ ഡി എം പറഞ്ഞു. യോഗത്തില്‍ എ ഡി എം എ കെ രമേന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ ആര് രാജന്, ആശുപത്രി സൂപ്രണ്ടുമാര്‍, പൊതുമരാമത്ത് ഇലക്ട്രിക്കല്‍ അസി.എക്സിക്യുട്ടീവ് എന്‍ജീനിയര്‍ കെ എസ് ഇബി ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

