തൃശ്ശൂർ: കുന്നംകുളം നിയോജക മണ്ഡലത്തിലെ ജലസംരക്ഷണ – കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സമഗ്ര പദ്ധതി തയ്യാറാക്കുന്നു. ത്രിതല പഞ്ചായത്തുകള്‍, നഗരസഭ, ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി, ഭൂവിനിയോഗ വകുപ്പ്, ഭൂഗര്‍ഭജല വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, എംഎല്‍എ ഫണ്ട്, ജലജീവന്‍ മിഷന്‍ എന്നിവയുടെ ഏകോപനവും ഫണ്ട് ലഭ്യമാക്കിയുമാണ് ഈ പദ്ധതി കുന്നംകുളം മണ്ഡലത്തില്‍ നടപ്പിലാക്കുകയെന്ന് എ സി മൊയ്തീൻ എം എൽ എ അറിയിച്ചു.
‘കില’യുടെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ രണ്ട് തവണ ഇക്കാര്യത്തിനുള്ള ആലോചനാ യോഗം ചേരുകയും രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, നഗരസഭാ ചെയര്‍പേഴ്സണ്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി നിയോജകമണ്ഡലതല കര്‍മ്മ സമിതിയും പഞ്ചായത്ത്/നഗരസഭാ തല കമ്മിറ്റിയും വാര്‍ഡ് തല കര്‍മ്മസമിതിയും രൂപീകരിക്കാനും സുസ്ഥിര ജലലഭ്യതയുടെ സാധ്യത സര്‍വ്വെ നടത്തി കണ്ടെത്താനും തുടര്‍ന്ന് വാര്‍ഡ് തല – പഞ്ചായത്ത്/നഗരസഭാ തല പദ്ധതിയും നിയോജക മണ്ഡലം പദ്ധതിയും രൂപീകരിച്ച് അടുത്ത 3 വര്‍ഷം കൊണ്ട് നടപ്പിലാക്കാനുമാണ് ആലോചിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട്, പഞ്ചായത്ത്/നഗരസഭാ തല ശില്പശാലകള്‍ അടുത്ത ദിവസങ്ങളില്‍ സംഘടിപ്പിക്കുന്നതിനും നിയോജകമണ്ഡലം കര്‍മ്മസമിതി തീരുമാനിച്ചിട്ടുണ്ട്. ശില്പശാലയില്‍ വെച്ച് വാര്‍ഡുതല കര്‍മ്മസമിതികളും മറ്റും രൂപീകരിക്കും. ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് ഇത് നടത്തുക. മണ്ഡലത്തില്‍ കുടിവെള്ള ലഭ്യതയും അവയുടെ ഗുണനിലവാരവും ഉറപ്പാക്കാനും കൃഷിക്കും പൊതുജലാശയങ്ങളുടെ പുനരുദ്ധാരണത്തിന് സംരക്ഷണം ഉറപ്പാക്കാനും പദ്ധതി പ്രയോജനകരമാവുമെന്നാണ് കണക്കുകൂട്ടൽ.

