തൃശ്ശൂർ: കുന്നംകുളം താലൂക്കാശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവത്തിൽ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ച സംഭവത്തില്‍ ഡോക്ടർക്കെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ.
ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
ചൂണ്ടല്‍ വെള്ളാടമ്പില്‍ വിനോദിന്റെ ഭാര്യ 32 വയസുള്ള ശ്രീജയാണ് മരിച്ചത്. കുഞ്ഞ് രക്ഷപ്പെട്ടു. മൂന്നാമത്തെ പ്രസവത്തിനായാണ് യുവതിയെ ഒക്റ്റോബർ 18 ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഒക്റ്റോബർ 22 ന് രാവിലെ യുവതി പ്രസവിച്ചുവെങ്കിലും രക്തസ്രാവം നില്‍ക്കാത്ത അവസ്ഥയുണ്ടാവുകയായിരുന്നു.
ജീവനക്കാര്‍ ഡ്യൂട്ടി ഡോക്ടറെ വിളിച്ചെങ്കിലും എത്തിയില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പിന്നീട് ഗുരുതരാവസ്ഥയിലായ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങി. ഡോക്ടർ തങ്ങളോടു കൈക്കൂലി വാങ്ങിയെന്നതടക്കമുള്ള ആരോപണങ്ങളാണ് യുവതിയുടെ ഭർത്താവും അമ്മയും ആരോപിക്കുന്നത്.
യുവതിയുടെ സഹോദരന് തിരുമറ്റക്കോട് കളത്തില്‍പടി ശ്രീജിത്തിന്റെ പരാതിയിലാണ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുള്ളത്.

