ശ്രീനഗര്‍: ഭീകരവിരുദ്ധ നീക്കത്തിനിടെ ഹൈദര്‍പോറയില്‍ രണ്ടു നാട്ടുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു ജമ്മുകശ്മീര്‍ ഭരണകൂടം. വ്യാപരിയടക്കം കൊല്ലപ്പെട്ട രണ്ടു പേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ തീരുമാനമായി. ഇതിനായി ഇന്നലെ രാത്രി െവെകി മൃതദേഹങ്ങള്‍ പുറത്തെടുത്തെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഉന്നയിച്ച പരാതികളെക്കുറിച്ച് ജില്ലാ അഡീഷണല്‍ മജിസ്ട്രേറ്റ് അന്വേഷിക്കും. അനീതിയില്ലെന്ന് ഉറപ്പാക്കുമെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ സമയബന്ധിതമായി നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുന്നതിനു തയാറാണെന്നും ഏറ്റുമുട്ടലില്‍ എന്താണു സംഭവിച്ചതെന്ന് പോലീസ് അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നും ജമ്മു കശ്മീര്‍ പോലീസ് മേധാവി ദില്‍ബാഗ് സിങ്ങ് പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അന്വേഷണത്തില്‍നിന്ന് ഒളിച്ചോടില്ലെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച െഹെദര്‍പോരയില്‍ നടന്ന ഓപ്പറേഷനിലാണ് രണ്ടു ഭീകരര്‍ക്കു പുറമേ ബിസിനസുകാരനായ അല്‍താഫ് ഭട്ടും ഡെന്റല്‍ സര്‍ജനായ മുദാസിര്‍ ഗുല്ലും കൊല്ലപ്പെട്ടത്. രണ്ടുപേര്‍ക്കും ഭീകരബന്ധമുണ്ടെന്നാണ് പോലീസ് ആരോപിക്കുന്നത്. ഭീകരരുടെ വെടിയേറ്റാണ് ഇരുവരും കൊല്ലപ്പെട്ടതെന്നു പോലീസ് ആദ്യം അവകാശപ്പെട്ടിരുന്നെങ്കിലും ഏറ്റമുട്ടലിനിടെ വെടിയേറ്റതാകാമെന്നു പിന്നീടു പറഞ്ഞു. നേരത്തേ, കൊല്ലപ്പെട്ട അല്‍ത്താഫ് ഭട്ടിന്റെയും മുദാസിര്‍ ഗുല്ലിന്റെയും മൃതദേഹങ്ങള്‍ ശ്രീനഗറില്‍നിന്ന് 70 കിലോമീറ്റര്‍ അകലെ ഹന്ദ്വാരയില്‍ സംസ്‌കരിച്ചുവെന്നായിരുന്നു പോലീസ് അറിയിച്ചത്. ക്രമസമാധാന പ്രശ്നം മുന്‍നിര്‍ത്തിയാണു നടപടിയെന്നും അധികൃതര്‍ വിശദീകരിച്ചു.

